മുംബൈക്ക് രണ്ടാം വിമാനത്താവളം
മുംബൈ: 19,650 കോടി രൂപ ചെലവിൽ നിർമിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1,160 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന പുതിയ വിമാനത്താവളം ഇന്ത്യയുടെ വ്യോമയാന ശേഷി ഗണ്യമായി വർധിക്കാൻ സഹായിക്കുകയും, മുംബൈയിലെ നിലവിലുള്ള ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കനത്ത തിരക്ക് ലഘൂകരിക്കുകയും ചെയ്യും.
ഔപചാരികമായ ഉദ്ഘാടനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുതുതായി നിർമിച്ച സൗകര്യങ്ങൾ നടന്നുകണ്ടു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മോഡലിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയാണിത്. മുംബൈ മെട്രൊപൊളിറ്റൻ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം കൂടിയാണ്.
കൂടാതെ, 12,200 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ മെട്രോ ലൈൻ-3-ന്‍റെ ആചാര്യ ആത്രേ ചൗക്ക് മുതൽ കഫ് പരേഡ് വരെയുള്ള രണ്ടാം ഘട്ടം (ഫേസ് 2ബി) മോദി ഉദ്ഘാടനം ചെയ്തു. മൊത്തം 37,270 കോടി രൂപയുടെ മുംബൈ മെട്രോ ലൈൻ 3 (അക്വാ ലൈൻ) രാഷ്ട്രത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, നഗരത്തിലെ നഗര ഗതാഗത പരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത് എന്ന് അഭിപ്രായപ്പെട്ടു.
വിവിധ പൊതുഗതാഗത ഓപ്പറേറ്റർമാർക്കിടയിൽ സംയോജിത മൊബൈൽ ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യാത്രക്കാർക്ക് നൽകുന്ന 'മുംബൈ വൺ' ആപ്പും മോദി പുറത്തിറക്കി.
മഹാരാഷ്ട്രയിലെ നൈപുണ്യ, തൊഴിൽ, സംരംഭകത്വം, ഇന്നൊവേഷൻ വകുപ്പിന്‍റെ 'ഷോർട്ട് ടേം എംപ്ലോയബിലിറ്റി പ്രോഗ്രാം' (STEP) പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. 400 സർക്കാർ ഐടിഐകളിലും 150 സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തൊഴിലവസരങ്ങൾ വർധിക്കുന്നതിന് വേണ്ടി നൈപുണ്യ വികസനം വ്യവസായ ആവശ്യകതകളുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്.