
മുംബൈ: മഹാരാഷ്ട്രയിൽ കർഷക മാർച്ചിൽ പങ്കെടുത്ത നാസിക്കിൽ നിന്നുള്ള 58കാരൻ മരിച്ചു.കർഷകനും ആദിവാസി വിഭാഗത്തിലെ പുണ്ഡലിക് അംബോ ജാദവാണ് നിര്യാതനായത്.
ദിൻഡോരിക്ക് സമീപമുള്ള ഗ്രാമത്തിൽ നിന്നുള്ള നാസിക് നിവാസിയായ പുണ്ഡലിക് അംബോ ജാദവിനെ അസ്വസ്ഥതയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ക്യാമ്പിലേക്ക് മടങ്ങിയെങ്കിലും വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഷഹാപൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനാവകാശം, വനഭൂമി കയ്യേറ്റം, ക്ഷേത്ര ട്രസ്റ്റുകളുടെ ഭൂമി, മേച്ചിൽസ്ഥലങ്ങൾ കൃഷിക്കാർക്ക് കൈമാറൽ തുടങ്ങി 14 വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കർഷകസംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ലോംഗ് മാർച്ച് അവസാനിപ്പിക്കാൻ കർഷകരോട് മുഖ്യമന്ത്രി അഭ്യർത്ഥന നടത്തിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ഷിൻഡെ പറഞ്ഞു.
സാധനങ്ങളുടെ വിലക്കുറവും കാലവർഷക്കെടുതിയിൽ കൃഷിനാശവും നേരിട്ട സവാള കർഷകർക്ക് ക്വിന്‍റലിന് 350 രൂപ ധനസഹായമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.ആയിരക്കണക്കിന് കർഷകരും ആദിവാസികളും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഞായറാഴ്ച ദിൻഡോരിയിൽ നിന്നാണ് 200 കിലോമീറ്റർ കാൽനട ജാഥ ആരംഭിച്ചത്. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ താനെ ജില്ലയിലെ വസിന്ദ് നഗരത്തിലാണ് ഇത് എത്തിയിരിക്കുന്നത്. ഉള്ളി കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കർഷകർക്ക് 12 മണിക്കൂർ തടസ്സമില്ലാത്ത വൈദ്യുതി വിതരണം നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.