
രാജ് കുന്ദ്ര, ശിൽപ്പ ഷെട്ടി
ന്യൂഡൽഹി: മുംബൈയിലെ വ്യാപാരിയിൽ നിന്ന് 60 കോടി രൂപ തട്ടിച്ചുവെന്ന കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടി ഭർത്താവ് രാജ് കുന്ദ്ര എന്നിവർക്കെതിരേ കേസ്. ദീപക് കോത്താരി എന്ന വ്യാപാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2015- 2023 കാലഘട്ടത്തിൽ തന്‍റെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി താര ദമ്പതികൾക്ക് 60.48 കോടി രൂപ നൽകിയിരുന്നുവെന്നും എന്നാൽ ശിൽപ്പയും രാജ് കുന്ദ്രയും ഈ പണമത്രയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2015ൽ രാജേഷ് ആചാര്യ എന്ന ഇടപാടുകാരൻ വഴിയാണ് ശിൽപ്പയെയും രാജ് കുന്ദ്രയെയും താൻ പരിചയപ്പെട്ടതാണ് ദീപക് കോത്താരി പറയുന്നു.
ആ സമയത്ത് ശിൽപ്പയും രാജും ബെസ്റ്റ് ഡീൽ ടിവി എന്ന ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിന്‍റെ ഡയറക്റ്റർമാരായിരുന്നു. കമ്പനിയുടെ 87 ശതമാനവും ശിൽപ്പയുടെ പേരിലായിരുന്നു. കമ്പനിക്കു വേണ്ടി രാജേഷ് ആര്യ 75 കോടി രൂപ 12 ശതമാനം പലിശ നിരക്കിൽ വായ്പ എടുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇതിൽ ചില നികുതി പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നോട് കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. സമയത്ത് പണം തിരിച്ചു നൽകാമെന്ന കരാറിന്മേൽ ആദ്യ ഗഡുവായ 31.95 കോടി രൂപ 2015 ഏപ്രിലിൽ നൽകി.
നികുതി പ്രശ്നം തുടരുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് രണ്ടാമത്തെ ഗഡുവായ 28.54 കോടിയും നൽകി. പക്ഷേ 2016 ഏപ്രിലിൽ ശിൽപ കമ്പനിയുടെ ഡയറക്റ്റർ സ്ഥാനം രാജി വച്ചു. കമ്പനിക്കെതിരേ 1.28 കോടി രൂപയുടെ കേസും ഉയർന്നു വന്നു. തന്‍റെ പണം തിരിച്ചു തരാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ദീപക് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജുഹു പൊലീസ് സ്റ്റേഷനിലാണ് ദീപക് പരാതി നൽകിയത്. വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.