

ബോംബെ ഹൈക്കോടതി
file image
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം അവസാനിപ്പിച്ചതായി തോന്നുന്നുവെന്ന് ബോംബെ ഹൈക്കോടതി. കേസില്‍ പ്രതിചേര്‍ത്ത നാലുപേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
മഹാരാഷ്ട്രയിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ശേഖരിച്ച തെളിവുകള്‍ പൂര്‍ണമായും അവഗണിച്ചതിന് എന്‍ഐഎയെ കോടതി കുറ്റപ്പെടുത്തി. രണ്ട് അന്വേഷണ ഏജന്‍സികളും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്ര ചൗധരി, ധന്‍ സിങ്, മനോഹര്‍ റാംസിങ് നര്‍വാരിയ, ലോകേഷ് ശര്‍മ എന്നിവരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത്. 2025 സെപ്റ്റംബറിലെ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി.