

ഗുരുദേവ കൃതിയായ ആത്മവിലാസം നൃത്താവിഷ്‌കാരം
മുംബൈ: ശ്രീനാരായണ ഗുരു രചിച്ച 'ആത്മവിലാസം' എന്ന ഗദ്യകാവ്യത്തിന്‍റെ നൃത്താവിഷ്‌ക്കാരം മെറ്റാമോര്‍ഫോസിസ് തീയറ്റര്‍ ആൻഡ് ഫിലിംസ് ഡയറക്ടറും ശ്രദ്ധേയനായ കലാകാരനുമായ ഡോ. ഓംകാര്‍ ഭട്കറും സംഘവും ചേര്‍ന്ന് അവതരിപ്പിച്ചു. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ഹാളിലായിരുന്നു നൃത്താവിഷ്‌കാരം അരങ്ങേറിയത്.
ശ്രീനാരായണ ഗുരു രചിച്ച ദാര്‍ശനിക കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് 'ആത്മവിലാസം ' എന്ന കൃതി. ആത്മാവിന്റെ യാഥാര്‍ത്ഥ്യം, ആത്മബോധം, മോക്ഷം തുടങ്ങിയവയെ കുറിച്ചൊക്കെ കൃതി വിശകലനം ചെയ്യുന്നു. ലളിതമായ വാക്കുകളില്‍ ആഴമുള്ള തത്വചിന്ത പ്രദാനം ചെയ്യുന്ന ഈ കൃതി ജീവനും ബ്രഹ്‌മവും ഒന്നാണെന്നും അജ്ഞാനം മനുഷ്യനെ സത്യത്തില്‍ നിന്നും അകറ്റുന്നു എന്നും ആത്മ ജ്ഞാനം നേടാനായാല്‍ മോക്ഷം ലഭിക്കുമെന്നും വിവരിക്കുന്നു.
ദൈവം എല്ലാം കാണുന്ന കണ്ണാണ്. പ്രേക്ഷകന് ദൈവം ദിവ്യമായ കണ്ണാടിയുമാണ് എന്ന് ശ്രീനാരായണ ഗുരു ആത്മവിലാസത്തിലൂടെ കാട്ടിത്തരുന്നതായി ഡോ. ഓംകാര്‍ ഭട്കര്‍ പറഞ്ഞു.
പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഡോ. ഭട്കര്‍ മറുപടി നല്‍കി. മലയാളം, മറാത്തി ഭാഷകളില്‍ കൂടി ഈ നൃത്താവിഷ്‌കാരം താമസിയാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഓംകാറിനൊപ്പം രേഖ ഷെട്ടി, അക്ഷയാ ത്സാ, റോഷന്‍ സിംഗ്, അനുഷാ സമ്പത്ത്, രാഹുല്‍ ചൗധരി, രാധികാ മാത്രേ , ശര്‍മിള വേ ലാസ്‌കര്‍, സായ്കസ്തൂരി എന്നിവരും രംഗത്തെത്തി. പ്രശാന്ത് സാവന്ത്, നാസര്‍ ബുക്കാരി തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.
ശ്രീനാരായണ മന്ദിര സമിതിയുടെ തത്വശാസ്ത്ര വിഭാഗമായ ബാക്ക് വാട്ടേഴ്സ് കളക്ടീവ്, മെറ്റാമോര്‍ഫോസിസ് തിയേറ്റര്‍, നാഷണല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്‌സ് എന്നിവര്‍ സംയുക്തമായാണ് നൃത്താവിഷ്‌ക്കാരം അരങ്ങിലെത്തിച്ചത്.