മുംബൈ: മുംബൈ നോർത്ത് സെൻട്രൽ സീറ്റിൽ പുതിയ വഴിത്തിരിവ്. ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മുംബൈ നോർത്ത് സെൻട്രൽ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയെ നിർത്തി.മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വല് നികം ബിജെപിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസ് എംഎൽഎ വർഷ ഗെയ്‌ക്‌വാദും ഇതേ സീറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഗെയ്‌ക്‌വാദും നികമും തമ്മിൽ കടുത്ത പോരാട്ടം ഉണ്ടാകുമെന്ന് പറയപ്പെടുന്നുവെങ്കിലും എഐഎംഐഎം സ്ഥാനാർത്ഥിയെ നിർത്തിയതോടെ മണ്ഡലത്തിൽ ബിജെപിക്കുള്ള സാധ്യത വർധിച്ചു.
വർഷ ഗെയ്‌ക്‌വാദിന്‍റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ മുതിർന്ന നേതാവ് നസീം ഖാനും മറ്റ് കോൺഗ്രസ് നേതാക്കളും കടുത്ത അമർഷം രേഖപെടുത്തിയിരുന്നു. പിന്നീട് മഹാരാഷ്ട്രയിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കു വേണ്ടിയും പ്രചാരണം നടത്താൻ നസീം ഖാൻ വിസമ്മതിച്ചു.
മഹാരാഷ്ട്രയിൽ നിന്ന് ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും എംവിഎ നൽകിയിട്ടില്ലെന്ന് ഖാൻ ആരോപിച്ചു. മുസ്ലീം വോട്ടർമാരെ നേരിടാനും മഹാരാഷ്ട്രയിൽ എന്തുകൊണ്ട് മുസ്ലീം സ്ഥാനാർത്ഥികളില്ല എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരം നൽകാനും തനിക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, എഐഎംഐഎം സ്ഥാനാർഥി റംസാൻ ചൗധരി അവസാന ദിവസം നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു.
"മഹാവികാസ് അഘാഡി ആർക്ക് ടിക്കറ്റ് നൽകുമെന്ന് ഞങ്ങൾ കാത്തിരുന്നു. ഒരു മുസ്ലീം സ്ഥാനാർത്ഥിക്ക് എംവിഎ ടിക്കറ്റ് നൽകാത്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഞങ്ങൾ ഞങ്ങളുടെ സ്ഥാനാർത്ഥി റംസാൻ ചൗധരിയെ മത്സരിപ്പിക്കുകയായിരുന്നു. എംവിഎ ടിക്കറ്റ് നൽകണമായിരുന്നു. കുറഞ്ഞത് മൂന്നോ നാലോ മുസ്ലീം സ്ഥാനാർത്ഥികളോട് അല്ലെങ്കിൽ നസീം ഖാനെ എഐഎംഐഎമ്മിൽ നിന്ന് മത്സരിപ്പിക്കാൻ ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അദ്ദേഹം വന്നില്ല. എഐഎംഐഎം വോട്ടർമാർ ഇവിടെയുണ്ട്". എഐഎംഐഎം മുൻ എംഎൽഎ വാരിസ് പത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ എല്ലാ പാർട്ടി നേതാക്കളും ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ഔറംഗാബാദിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് പോലെ ഞങ്ങൾ മത്സരിച്ച് വിജയിക്കും.'' പത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐഎംഐഎം തീരുമാനിച്ചത് കണക്കിലെടുത്ത് ബാന്ദ്ര ഈസ്റ്റ്, കലിന, കുർള ഏരിയകളിൽ മുസ്ലീം വോട്ടർമാരുണ്ട്.അതേസമയം ബി.ജെ.പി സ്ഥാനാർഥിയെ സഹായിക്കാനാണ് എ.ഐ.എം.ഐ.എം ടിക്കറ്റ് നൽകിയതെന്നാണ് മണ്ഡലത്തിൽ ചർച്ചകൾ.