മുംബൈ: കഴിഞ്ഞ 30 വർഷത്തോളമായുള്ള ബന്ധമാണ് മുംബൈ നഗരവുമായിട്ട് തനിക്കുള്ളതെന്നും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു നഗരമാണ് മുംബൈയെന്നും നടി ആശാ ശരത്. മുലുണ്ട് നായർ വെൽഫെയർ സോസൈറ്റി രജത ജൂബിലിയുടെ ആഘോഷവേളയിൽ മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കവേയാണ് നടി ആശാ ശരത് ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശാ ശരത്ത്.
"ഈയിടെയായി എന്‍റെ ജീവൻ തുടിക്കുന്നത് മുംബൈയിലാണ്, കാരണം മകൾ ഉത്തര ഇന്ന് മുംബൈയിലാണ്, ദുബായും കേരളവും പോലെ എനിക്ക് പ്രിയപ്പെട്ട താണ് മുംബൈയും. ഞാനും ഒരു പ്രവാസിയാണ്. നാടും വീടും ഒക്കെ വിട്ടു നിൽക്കുമ്പോഴാണ് നാട് ശരിക്കും മിസ്സ് ആകുന്നത്. ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല സിനിമാ ലോകത്ത് എത്തുമെന്ന്. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്.നിങ്ങൾ എല്ലാവരുടെയും സ്നേഹമാണ് എനിക്ക് എന്നും പ്രചോദനമായിട്ടുള്ളത്. ഇവിടെ ഇങ്ങനെ ഒരു ചടങ്ങിൽ വരുവാൻ സാധിച്ചതിലും പങ്കെടുക്കാൻ കഴിഞ്ഞതിലും ഞാൻ നന്ദി അറിയിക്കുന്നു. ഒരു സംഘടന എത്ര വർഷം പൂർത്തിയാക്കി എന്നതിലല്ല മറിച്ച് കടന്ന് പോയ വർഷങ്ങൾ എന്തൊക്കെ ചെയ്തു എന്നതാണ് പ്രസക്തി. ആ കാര്യത്തിൽ മുലുണ്ട് നായർ വെൽഫെയർ സോസൈറ്റിക്ക് അഭിമാനിക്കാം, കാരണം ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാനായി.."
അതേസമയം ജനുവരി 28 ന് മുളുണ്ട് വെസ്റ്റിലുള്ള മഹാരാഷ്ട്രാ സേവാ സംഘം ഹാളിൽ കുടുംബ സംഗമത്തിൽ വെച്ചു നടന്ന ആഘോഷ പരിപാടികളിൽ മനോജ്കോട്ടക്ക് എം.പി.യുടെ സാന്നിദ്ധ്യത്തിൽ 12 നിർധനരായ പെൺകുട്ടികളെ സമൂഹ വിവാഹം സംഘടനയുടെ നേതൃത്വത്തിൽ വിവാഹം നടത്തി കൊടുത്തിരുന്നു. 'സൂര്യാകൃഷ്ണമൂർത്തി സംവിധാനം ചെയ്തു അവതരിപ്പിച്ച അഗ്നി-3 എന്ന സംഗീത നൃത്ത ആവിഷ്ക്കാരമായിരുന്നു ചടങ്ങിലെ മറ്റൊരു സവിശേഷത.