മുംബൈ: ഉജ്വൽ നികമിനെ ‘ദേശവിരുദ്ധൻ’ എന്ന് വിളിച്ചതിനു പുറകെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. മുംബൈ നോർത്ത് സെൻട്രൽ സ്ഥാനാർഥിയും 26/11 സ്ഫോടന കേസിലെ പ്രോസിക്യൂട്ടറുമായയ ഉജ്വൽ നികമിനെതിരേയാണ് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പരാമർശങ്ങൾ നടത്തിയത്.
ഇതിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറിനെതിരെ നടപടിയെടുക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
വഡേത്തിവാർ, നികമിനെ "ദേശവിരുദ്ധൻ" എന്ന് വിളിക്കുകയും, 26/11 കാലത്ത് അന്നത്തെ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ത് കർക്കരെയെ കസബ് വധിച്ചിട്ടില്ലെന്നും പറയുകയുണ്ടായി. ആർഎസ്എസ് ചായ്‌വുള്ള ഒരു പോലീസുകാരൻ്റെ വെടിയുണ്ടയിൽ ആണ് ഹേമന്ത് കർക്കരെ വധിക്കപ്പെട്ടത് എന്നും പരാമർശിച്ചിരുന്നു.
ഉത്തരവാദിത്തമുള്ള നേതാവെന്ന നിലയിൽ ശത്രുരാജ്യത്തെ സഹായിക്കുന്ന ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് ഒഴിവാക്കണമെന്നു നികം പറഞ്ഞു. എന്നാൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ എസ്എം മുഷ്‌രിഫ് എഴുതിയ "ഹൂ കിൽഡ് കർക്കരെ" എന്ന പുസ്തകത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.