
മുംബൈ: ഗണോശോത്സവത്തിനു മുന്നോടിയായി നഗരത്തിൽ 1,255-ലധികം ഗണപതി മണ്ഡലുകൾക്ക് ബിഎംസി അംഗീകാരം. നഗരത്തിലുടനീളമുള്ള സാർവ്വജനിക് (പൊതു) ഗണേശോത്സവ മണ്ഡലങ്ങളിൽ നിന്ന് 1500-ലധികം അപേക്ഷകളാണ് ബിഎംസിക്ക് ലഭിച്ചത്. അവയിൽ 1,255 അപേക്ഷകൾ അംഗീകരിച്ചു, 248 അപേക്ഷകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കി. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവമായ ഗണേശോത്സവം സെപ്റ്റംബർ 19 മുതൽ 28 വരെ ആഘോഷിക്കും.
നഗരത്തിലെ റോഡുകളിൽ ഗണപതി പന്തൽ സ്ഥാപിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 1 മുതൽ ബി എം സി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഗണേശോത്സവ മണ്ഡലങ്ങൾക്ക് പോലീസ്, ട്രാഫിക് പോലീസ്, അഗ്നിശമന സേന എന്നിവരെ പ്രത്യേകം സമീപിക്കാതെ പന്തൽ അനുമതിക്കായി അപേക്ഷിക്കാൻ അനുവദിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. പന്തൽ അനുമതിക്കുള്ള അപേക്ഷകൾ ബിഎംസി വെബ്‌സൈറ്റിൽ സെപ്റ്റംബർ 13 വരെ വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം. അനുമതി സൗജന്യമായി നൽകും, ഇതിന് 1000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമാണ്
മോശം റോഡുകളിൽ വിഗ്രഹങ്ങൾ കൊണ്ടുപോകുന്നത് അപകടകരമാണെന്ന് ബൃഹൻമുംബൈ സർവജനിക് ഗണേശോത്സവ് സമൻവയ് സമിതി (ബിഎസ്ജിഎസ്എസ്) പ്രസിഡന്‍റ് നരേഷ് ദഹിബാവ്കർ പറഞ്ഞു. കുഴികൾ നികത്തി റോഡുകൾ സുഗമമാക്കാൻ ബിഎംസിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, വലിയ വിഗ്രഹങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാൻ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം 2,284 ഗണേശോത്സവ മണ്ഡലങ്ങൾക്ക് ബിഎംസി അംഗീകാരം നൽകിയിരുന്നു.കൂടാതെ 2 ലക്ഷം ഗാർഹിക ഗണപതി വിഗ്രഹങ്ങളും 12,000 സാർവ്വജനിക് വിഗ്രഹങ്ങളും മുംബൈയിലുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.