മുംബൈ: അടുത്ത തവണ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിൽ 45 ലോക്‌സഭാ സീറ്റുകളും 220-ലധികം വിധാൻസഭാ സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും കൂടി നേടുമെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്‍റ് ചന്ദ്രശേഖർ ബവൻകുലെ. താനെ ജില്ലയിലെ ഭിവണ്ടിക്ക് സമീപം അന്ദൂരിൽ സംസ്ഥാന പാർട്ടി ഘടകം സംഘടിപ്പിച്ച “മഹാ വിജയ് 24”എന്ന ശിൽപശാലയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൈവരിച്ച വികസനവും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഉപ മുഖ്യമന്ത്രി മാരായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും അജിത് പവാറിന്‍റെയും ഒരുമിച്ചുള്ള പ്രവർത്തനവും വീക്ഷണവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം രേഖപ്പെടുത്താൻ സഖ്യത്തെ സഹായിക്കുമെന്നും ബവൻകുലെ പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടിയാണ് ബിജെപി. ഞങ്ങൾ അത് നിലനിർത്തുക തന്നെ ചെയ്യും. പ്രവർത്തകർ കഠിനാധ്വാനം ചെയ്യുകയും സംസ്ഥാനത്തെ ഏറ്റവും മികച്ച രാഷ്ട്രീയ പാർട്ടിയായി ബിജെപി തിളങ്ങുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 152 സീറ്റുകളെങ്കിലും നേടാനാണ് സംസ്ഥാന ബി.ജെ.പിയുടെ ശ്രമമെന്നും തന്‍റെ പ്രസ്താവനയിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു. നാളിതുവരെ കൈവരിച്ച വികസനത്തിന്‍റെ അടിസ്ഥാനത്തിൽ ബിജെപി ആസൂത്രിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റ് പാർട്ടികളിൽ നിന്നുള്ള യഥാർത്ഥ പ്രവർത്തകരെ ബിജെപി സ്വാഗതം ചെയ്യുമെന്നും ബവൻകുലെ ആവർത്തിച്ചു.