മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകൾ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എം വി എ സഖ്യത്തില്‍ താരതമ്യേന ഏറ്റവും ദുർബലരായാണ് കോണ്‍ഗ്രസിനെ കണക്കുകൂട്ടിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമാണ് ബലാബലത്തില്‍ മാറ്റം വരുത്തിയത്.
സംസ്ഥാനത്തെ ആകെയുള്ള 48 ലോക്‌സഭാ സീറ്റുകളില്‍ 30 സീറ്റുകളിലാണ് മഹാവികാസ് അഘാഡി സഖ്യം വിജയിച്ചത്. ഇതില്‍ കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. 13 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകളില്‍ ശിവസേന ഉദ്ദവ് താക്കറേ വിഭാഗവും എട്ട് സീറ്റുകളില്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗവും വിജയിച്ചു. വിജയിച്ച വിമതന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2014ല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 2019ല്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ സഖ്യത്തില്‍ ആവശ്യപ്പെടുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 288ല്‍ 150 സീറ്റുകള്‍ക്ക് കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോളെയുടെ പക്ഷം. എംപിമാരുടെയും എംഎല്‍എമാരുടെയും 2019ലെ നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനവും ഒക്കെ പരിഗണിച്ചാണ് സീറ്റ് വിഭജന ഫോര്‍മുല. ഈ യാഥാര്‍ത്ഥ്യങ്ങളെയൊക്കെ പരിഗണിച്ച് പുതിയ ഫോര്‍മുല വേണ്ടി വരും. ജനങ്ങള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തു, ഞങ്ങളുടെ അടിസ്ഥാന വോട്ടുകള്‍ ലഭിച്ചത് കാരണം ശിവസേനക്കും എന്‍സിപിക്കും ഞങ്ങളോടൊപ്പം നേട്ടമുണ്ടായി.', ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.