

താനെ: കോൺഗ്രസിന്‍റെ വൻ തിരിച്ചു വരവായിരിക്കും 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എ ഐ പി സി മുംബൈ ഘടകം പ്രസിഡന്‍റ് അഡ്വ. മാത്യു ആന്‍റണി പറഞ്ഞു."മധ്യപ്രദേശിൽ ബിജെപി സർക്കാർ നടത്തിയ അഴിമതി വലിയ തോതിൽ ചർച്ചയാണ്.
സ്വജനപക്ഷപാതവും ക്രമസമാധാന തകർച്ചകൊണ്ടൊക്കയും അവിടുത്തെ ജനങ്ങൾ പൊറുതി മുട്ടിയ നിലയിലാണ്. മധ്യപ്രദേശിൽ കഴിഞ്ഞ പ്രാവശ്യം എങ്ങനെയാണ് ബിജെപി അധികാരത്തിൽ കയറിയത് എന്നാല്ലാവർക്കും അറിയാമെന്നും" മാത്യു ആന്‍റണി മെട്രോ വാർത്തയോട് പറഞ്ഞു.
അതേസമയം "രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് നല്ല ഭരണം കാഴ്ച്ച വെക്കാനായത് വൻ നേട്ടമായി. ഇവിടെയും പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. അവിടങ്ങളിൽ ആരോഗ്യ രംഗത്ത് നടപ്പാക്കിയ പല പദ്ധതികളും ക്ഷേമ പദ്ധതികളും ജനോപകാരപ്രദമായതാണ്. കൂടാതെ വിദ്യാഭ്യാസ രംഗത്തും ഒരുപാട് കാര്യങ്ങൾ അതാത് സർക്കാരുകൾക്ക് ചെയ്യാൻ കഴിഞ്ഞു."
"തെലുങ്കാനയിൽ കെ സി ആറിനെ പോലെയുള്ള നേതാക്കൾ വഞ്ചകനാണെന്നു ജനം ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു. അവിടെ കോൺഗ്രസിൽ ലയിക്കാമെന്ന് പറഞ്ഞാണ് കെ സി ആർ അധികാരം പിടിക്കുന്നത്. അത് ചെയ്തില്ലാ എന്ന്. മാത്രമല്ല ഒരുപാട് അഴിമതികൾ നടത്താനും ജനങ്ങളെ ദ്രോഹിക്കാനുമാണ് കെ സി ആർ സമയം കണ്ടെത്തിയത്. ജനങ്ങളെ കൊള്ളായടിക്കുകയാണ് അവിടെ ചെയ്തത്. കോൺഗ്രസിന് മാത്രമാണ് രാജ്യത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായും"അഡ്വ. മാത്യു ആന്‍റണി പറഞ്ഞു.
'വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്കാണ് കാലങ്ങളായി മുൻതൂക്കം ലഭിക്കാറുള്ളത്. മിസോറാമിലെ കാര്യം പറയുകയാണെങ്കിൽ മിസോറം നാഷണൽ ഫ്രണ്ട് ബിജെപിയോടൊപ്പം കൂടിയത് തെറ്റായിപോയെന്നാണ് അവിടുത്തെ ജനങ്ങളുടെ വിലയിരുത്തൽ. മണിപ്പൂരിലൊക്കെ ക്രമസമാധാന തകർച്ചയ്ക്ക് പ്രധാന കാരണം ബിജെപിയാണന്ന വസ്തുത എല്ലാവരും മനസ്സിലാക്കിയതായും" അദ്ദേഹം പറഞ്ഞു. മിസോറാമിലും പാർട്ടി വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. മിസോറാമിൽ രണ്ടര മാസക്കാലം തെരഞ്ഞെടുപ്പ് ചുമതലകൂടി ഉണ്ടായിരുന്നു മാത്യു ആന്‍റണി പറഞ്ഞു.