
ഔദ്യോഗിക ശിവസേനയായി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അംഗീകാരം. ശിവസേനയെന്ന പേരും ചിഹ്നവും ഷിൻഡേ വിഭാഗത്തിന് ഉപയോഗിക്കാമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ചിഹ്നത്തെയും പാർട്ടിയുടെ പേരിനെയും സംബന്ധിച്ചു തർക്കങ്ങൾ നിലനിന്നിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് അനുകൂലമായി വിധി വന്നതോടെ ഉദ്ധവ് താക്കറെയ്ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉദ്ധവിന്‍റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയാണ് ശിവസേന.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്നു ഇലക്ഷൻ കമ്മീഷൻ നിരീക്ഷിച്ചു. ഭരണഘടന ജനാധിപത്യപരമല്ലെന്നും കമ്മീഷൻ പറഞ്ഞു. ഇരുവിഭാഗവും പാർട്ടിയുടെ ചിഹ്നത്തിന്മേൽ അവകാശവാദം ഉന്നയിച്ചിരുന്നു.
യഥാർഥ ശിവസേന തങ്ങളാണെന്നു ദീർഘകാലമായി പറയാറുണ്ട്. ഇതൊരു വലിയ ദിവസമാണെന്നും ഷിൻഡെ വിഭാഗം വക്താവ് പറഞ്ഞു. അതേസമയം ഇലക്ഷൻ കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും, ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞജയ് റൗത്ത് വ്യക്തമാക്കി.