
ദയാ നായിക്ക്
മുംബൈ: മുംബൈ അധോലോകത്തിന്‍റെ പേടി സ്വപ്‌നമായിരുന്ന എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ദയ നായക്കിന് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണറായി സ്ഥാനക്കയറ്റം. സീനിയര്‍ പൊലീസ് ഇന്‍സ്പെക്റ്റര്‍മാരായ ജീവന്‍ ഖരാത്, ദീപക് ദാല്‍വി, പാണ്ഡുരംഗ് പവാര്‍ എന്നിവര്‍ക്കും എസിപിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
1995ലാണ് നായക് മുംബൈ പൊലീസില്‍ അംഗമായത്. ക്രൈംബ്രാഞ്ചിന്‍റെ ബാന്ദ്ര യൂണിറ്റിലാണ് ഇപ്പോൾ എസിപിയായി നിയമനം ലഭിച്ചിരിക്കുന്നത്. 1990കളില്‍ ഗുണ്ടാ സംഘാംഗങ്ങളെ ഏറ്റുമുട്ടലില്‍ വധിച്ചതോടെയാണ് നായക് പ്രശസ്തിയിലേക്കുയര്‍ന്നത്. നായകിന്‍റെ ഔദ്യോഗികകഥ ആസ്പദമാക്കി സിനിമയും നിര്‍മിക്കപ്പെട്ടിരുന്നു.
മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിലും നായക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ അഴിമതി വിരുദ്ധ ബ്യൂറോ 2006ല്‍ നായകിനെതിരേ കേസ് രജിസ്റ്റര്‍ ചെയതെങ്കിലും സമീപകാലത്ത് നായക്കിന് ക്ലീന്‍ ചിറ്റ് നല്‍കി.