മുംബൈ: മുൻ മുംബൈ പൊലീസ് കമ്മീഷണറും മുൻ മഹാരാഷ്ട്ര പൊലീസ് ഡയറക്ടർ ജനറലുമായ സഞ്ജയ് പാണ്ഡെ മുംബൈ നോർത്ത് സെൻട്രൽ പാർലമെന്റ് സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.
ഉദ്ധവ് താക്കറെയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന പാണ്ഡെയെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡേ മുംബൈ പൊലീസ് കമ്മീഷണറായിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു ഉദ്ധവ് താക്കറെ.
മുംബൈ നോർത്ത്-വെസ്റ്റിൽ നിന്നും നിരവധി പേർ ഈ സീറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നിർബന്ധിക്കുന്നതിനാൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നതായി പാണ്ഡെ ഇന്നലെ സ്ഥിരീകരിച്ചു. മുംബൈ പോലീസ് കമ്മീഷണറായി ചുരുങ്ങിയ സമയത്തിനുള്ളിൽ താൻ എടുത്ത വിവിധ തീരുമാനങ്ങളിൽ 'ജനങ്ങൾ വളരെ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ താൻ അന്തിമ തീരുമാനമെടുത്തി ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
1986 ബാച്ച് ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാണ്ഡെ, ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പറഞ്ഞു, വിദ്യാസമ്പന്നനായ ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.