മുംബൈ: മലപ്പുറം ജില്ലയിലെ പെരിന്ത ല്‍മണ്ണയിൽ നിന്നും ഈ മാസം14 മുതൽ കാണാതായ നൗഫലിനെ ബുധനാഴ്ച രാത്രി 9 മണിക്ക് അന്ധേരിയിൽ നിന്ന് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി. കേരളത്തിൽ നിന്നും ട്രെയിനിൽ മുംബൈയിലെത്തിയ നൗഫൽ ജോലിതേടി ജോഗേശ്വരി- അന്ധേരി മേഖലയിൽ ക്യാമ്പ് ചെയ്ത ശേഷം ഒരു പാൻക്കടക്കാരന്‍റെ ഫോണിലൂടെ നാട്ടിലുളള ബന്ധുക്കളെ ഫോൺ വിളിച്ചിരുന്നു. ഈ നമ്പറിന്‍റെ ഉടമയെ കണ്ടെത്തുവാൻ സഹായം തേടി പെരിന്തല്‍മണ്ണ പോലീസ് എഎസ്ഐ യും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് മുംബൈയിലെ സാമൂഹിക പ്രവർത്തകനായ വാസൻ വിരച്ചേരിയെ വിളിച്ചതിനെ തുടർന്ന് നൗഫലിന്റെ ഫോട്ടോ സഹിതം ഫെയ്മ മഹാരാഷ്ട്ര യാത്ര സഹായ വേദിയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ജോഗേശ്വരി മലയാളി സമാജം പ്രസിഡന്‍റ് ശ്രീനിവാസൻ ഉണ്ണിത്താനും മറ്റ് സമാജം ഭാരവാഹികളും ചേര്‍ന്ന് നൗഫൽ നാട്ടിലേക്ക് ഫോൺ ചെയ്യാനുപയോഗിച്ച ഫോണിന്‍റെ ഉടമയെ കണ്ടെത്തി നൗഫലിനെ കുറിച്ചുളള വിവരങ്ങൾ ശേഖരിച്ച് ബന്ധുക്കൾക്ക് കൈമാറി.
അതനുസരിച്ച് നൗഫലിന്‍റെ സഹോദരനും അടുത്ത ഒരു ബന്ധുവും കൂടി ഇന്നലെ എത്തിച്ചേര്‍ന്നിരുന്നു. അവർക്ക് ആവശ്യമായ താമസ സൗകര്യവും മറ്റും ജോഗേശ്വരി സമാജം ഭാരവാഹികൾ നൽകി.
രാത്രി 9 മണിക്ക് ജോഗേശ്വരി സമാജം ഭാരവാഹികളും നൗഫലിന്‍റെ ബന്ധുക്കളും ചേര്‍ന്ന് അന്ധേരിയിൽ നൗഫൽ താമസിക്കുന്നതായി സംശയിക്കുന്ന സ്ഥലത്ത് പോയി നൗഫലിനെ കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.
അതേസമയം നൗഫലിനെ കണ്ടെത്താൻ വേണ്ടി ഇടപെട്ട എഎസ്ഐ ഫിലിപ്പ് മമ്പാടിനും, നവി മുംബൈ ചിൽഡ്രൻസ് ക്ലബ്ബ് ഫൗണ്ടർ വാസൻ വീരച്ചേരി, ജോഗേശ്വരി മലയാളി സമാജം പ്രസിഡന്‍റ് ശ്രീനിവാസ് ഉണ്ണിത്താൻ,വൈസ് പ്രസിഡന്‍റ് ശ്രീധരൻ നായർ,സെക്രട്ടറി ശശീന്ദ്രകുറുപ്പ്,കമ്മറ്റിയംഗം സുനിൽ കാപ്പച്ചേരി തുടങ്ങിയ സാമൂഹിക പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദി അറിയിച്ചു.