മുംബൈ: റെയിൽവേ ട്രാക്കിൽ 21കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കൾക്കെതിരെ പിതാവ്. കഴിഞ്ഞ മാസം 21 നാണ് തിലക് നഗർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ വഡാല ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ് ‘സുഹൃത്തുക്കളാണ്’ തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് യുവാവിന്റെ പിതാവ് പരാതി നൽകുകയായിരുന്നു.
ഫെബ്രുവരി 21 ന് റെയിൽവേ ട്രാക്കിൽ മെഹുൽ പർമറിന്റെ മൃതദേഹം റെയിൽവേ ഉദ്യോഗസ്ഥർ കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. വഡാല ജിആർപി പിന്നീട് എഡിആർ രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കെഇഎം ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് പിതാവ് അരവിന്ദ് പർമർ ഒരു പരാതിയുമായി വഡാല ജിആർപിയെ സമീപിച്ചത്,അവിടെ തന്റെ മകനെ മെഹുലിന്റെ സുഹൃത്തുക്കളായ ദിശ ഖിലാരെ, മനോജ്, പൂജ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപിച്ചു. ഫെബ്രുവരി 21ന് രാത്രി 9.30 ഓടെയാണ് മകൻ വീട്ടിൽ നിന്ന് പോയതെന്നും അരവിന്ദ് പരാതിയിൽ പറയുന്നു.
"മെഹുൽ ദിഷയുമായി വഴക്കിട്ടിരുന്നു,തുടർന്ന് അവനെ ഇവർ മർദിച്ചു. പണവുമായി ബന്ധപ്പെട്ട് മൂവരും മെഹുലും തമ്മിൽ വഴക്കുണ്ടായതാണ് ഞാൻ മനസിലാക്കുന്നത്. അതേ ദിവസം തന്നെയാണ് മെഹുലിന്റെ മൃതദേഹം ട്രാക്കിൽ കണ്ടെത്തിയതെന്ന് പിതാവ് ആരോപിച്ചു.
“എന്റെ മകൻ റെയിൽവേ അപകടത്തിൽ മരിച്ചിട്ടില്ല അതുറപ്പാണ്, വാസ്തവത്തിൽ അവനെ അവർ കൊലപ്പെടുത്തിയതാണ്. അതേ ദിവസം തന്നെ (സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ്) എന്റെ മകനെ ടർബിലേക്ക് എവിടെയോ കൊണ്ടുപോയതായി എനിക്കറിയാം, അതിനർത്ഥം അവനെ കൊല്ലാൻ അവർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു എന്നാണ്. പ്രതികളായ ദിശ, മനോജ്, പൂജ എന്നിവർ ഇപ്പോൾ ഒളിവിലാണെന്നും" അരവിന്ദ് ആരോപിച്ചു.