
താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് സംഭവം. മോഷണവിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയുടെ ഉടമ അജിത് വാമൻ മറാട്ടെ പോലീസിൽ പരാതി നൽകി.
കടയിലെത്തിയ അജിത്ത് 5.6 കിലോഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് മോഷ്ടാക്കൾ കടയും പരിസരവും നിരീക്ഷിച്ചിട്ടുണ്ടെന്നും കടയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ ശേഖരിച്ചതായും പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി.
കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മറയ്ക്കാത്ത രണ്ട് മോഷ്ടാക്കൾ കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്നതായി കണ്ടെത്തി. പ്രതികളെ പിടികൂടാൻ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും നൗപദ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ മങ്കേഷ് ഭംഗേ പറഞ്ഞു. സംശയിക്കുന്നവരുടെ ഫോട്ടോകൾ സ്റ്റേഷനുകൾക്കിടയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു.