മുംബൈ: ഏപ്രിൽ 14ന് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്ന് ഒരാളെ കൂടി മുംബൈ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ മുംബൈ പൊലീസ് ലോക്കപ്പിൽ ആത്മഹത്യ ചെയ്ത അനുജ് ഥാപ്പൻ ഉൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുംബൈ പോലീസ് ക്രൈംബ്രാഞ്ച് പറയുന്നതനുസരിച്ച് അറസ്റ്റിലായ മുഹമ്മദ് റഫീഖ് ചൗധരിയെ രാജസ്ഥാനിൽ നിന്ന് പിടികൂടി ചൊവ്വാഴ്ച ഉച്ചയ്ക്ക് നഗരത്തിലെത്തിച്ചു. പ്രതികളായ സാഗർ പാലിനെയും വിക്കിഗുപ്തയെയും മുംബൈയിൽ വച്ച് ചൗധരി രണ്ടുതവണ കണ്ടിട്ടുണ്ടെന്നും സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിൽ ഒരു ചടങ്ങ് നടത്തുന്നതിലും ഇയാൾ പങ്കാളിയായിരുന്നെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൗധരി കഴിഞ്ഞ അഞ്ചോ ആറോ വർഷമായി ബിഷ്‌ണോയ് സംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഘത്തിലേക്ക് ആളുകളെ നിയമിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ 14 ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ സാഗർ പാൽ (21), വിക്കി ഗുപ്ത (24) എന്നിങ്ങനെ രണ്ട് പേർ ചേർന്നാണ് അഞ്ച് റൗണ്ട് വെടിയുതിർത്തത്.വെടിയുണ്ടകളിലൊന്ന് നടൻ്റെ ബാൽക്കണിയിൽ പ്രവേശിച്ചിരുന്നു.