നവിമുംബൈ: കേരള നവോഥാന ചരിത്രവഴിയിലെ നാഴികക്കല്ലാണ് ശ്രീനാരായണ ഗുരുദർശനമെന്നും കാലം എത്ര കഴിഞ്ഞാലും ഗുരുദർശത്തിലൂടെ മാത്രമേ ലോകത്തിനു നിലനിൽക്കാൻ പറ്റൂ എന്നും കേരളീയ കേന്ദ്ര സംഘടനാ ജനറൽ സെക്രട്ടറി മാത്യു തോമസ്. ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗം നെരൂൾ ഗുരുദേവഗിരിയിൽ സംഘടിപ്പിച്ച ഗുരുദർശനം തത്വവും പ്രയോഗവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിൽ ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാത്യു തോമസ്.
ശ്രീ നാരായണ ദർശനം , പ്രചരിപ്പിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത നാൾക്കുനാൾ ഏറിവരുന്നതായി സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു. സെമിനാറിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ എൻ. മോഹൻദാസ് ആശംസാ പ്രസംഗം നടത്തി. പി. പി. സദാശിവൻ വിഷയം അവതരിപ്പിച്ചു. ഭാരതീയ സംസ്കാരത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളായ ഉപനിഷദ് വചനങ്ങൾ സമൂഹത്തിൽ പ്രായോഗികമാക്കിയ ആധുനിക യുഗത്തിലെ ഋഷിവര്യനാണ് ശ്രീ നാരായണ ഗുരു.
സങ്കൽപ്പ നിരോധനത്തിലൂടെ ഋഷിമാർ ദർശിച്ച കാര്യമാണ് ദർശനം. ദർശനത്തിന്‍റെ രണ്ടു വശങ്ങളാണ് തത്വവും അതിന്‍റെ പ്രയോഗവും. എല്ലാ ജീവജാലങ്ങളിലും സത്യത്തിനെ ദർശിക്കുന്നതാണ് ദർശനത്തിന്‍റെ പ്രായോഗികത. നമ്മുടെ ജീവിതം കൃഷിയെയും സസ്യജാലങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അവയ്ക്കു ഒന്നും ജാതിയില്ല, മതവുമില്ല. ഈ ദർശനത്തിന്‍റെ കാണപ്പെട്ട രൂപമാണ് അനുകമ്പ. ഗുരുദർശനത്തിന്‍റെ കാതലാണ് അനുകമ്പ. ദർശനത്തിന്‍റെ പ്രായോഗിക വശങ്ങളാണ് ഗുരുവിന്‍റെ സന്ദേശങ്ങൾ- വിഷയം അവതരിപ്പിച്ചുകൊണ്ട് പി. പി. സദാശിവൻ പറഞ്ഞു.
കെ. എസ്. വേണുഗോപാൽ, പ്രദീപ് വി. പി., പി. ആർ. ബാബുരാജ്, പി. കെ. രാഘവൻ, എ. കെ. വേണുഗോപാൽ വിനോദ് കുമ്മൻ, രാധാകൃഷ്ണ പണിക്കർ, മായാ സഹജൻ, ശ്രീരത്നൻ നാണു, വി. എൻ. പവിത്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് സ്വാഗതവും എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കെ. എസ്. വേണുഗോപാൽ മോഡറേറ്റർ ആയിരുന്നു.