

മറാഠിമലയാളി എത്ത്നിക് ഫെസ്റ്റ് സമാപിച്ചു
മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും സാംസ്‌കാരിക വൈവിധ്യങ്ങളെ ഒരേ നൂലില്‍ കോര്‍ത്തിണക്കി 2017 മുതല്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്ന 'മറാഠിമലയാളി എത്ത്നിക് ഫെസ്റ്റ്' ഏഴാം സീസണ്‍ സമാപിച്ചു. മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. രവീന്ദ്ര കുല്‍ക്കര്‍ണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന സൃഷ്ടിപരമായ ഊര്‍ജ്ജം നഗരത്തിന്‍റെ വളര്‍ച്ചയ്ക്കും ദേശീയ ഐക്യത്തിനും ശക്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വിനിമയങ്ങള്‍ സമൂഹഘടനയെ കൂടുതല്‍ ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ നെഹ്റു സയന്‍സ് സെന്‍റർ ഡയറക്ടര്‍ ഉമേഷ് കുമാര്‍ റുസ്തഗി ശാസ്ത്രവും കലയും മനുഷ്യപുരോഗതിയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. ശാസ്ത്രം സത്യത്തെ അന്വേഷിക്കുമ്പോള്‍ കല സൗന്ദര്യത്തെ ആവിഷ്‌കരിക്കുന്നു; ഈ രണ്ട് ധ്രുവങ്ങള്‍ ഒന്നിക്കുന്നിടത്താണ് മനുഷ്യകുലത്തിന്‍റെ ഉയര്‍യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസങ്ങളിലായി നടന്ന സാംസ്‌കാരിക മഹാമഹത്തില്‍ കേരളത്തിന്‍റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന എന്നിവയും, മഹാരാഷ്ട്രയുടെ ലാവണി, കോലി ഡാന്‍സ്, മംഗള ഗൗരി, ഗോന്ധല്‍ തുടങ്ങിയ നൃത്തവിസ്മയങ്ങളും അരങ്ങേറി. സ്‌കൂള്‍ തലത്തില്‍ ഒന്‍പത് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഫെബ്രുവരി 21-ന് നടന്ന 'കവി സമ്മേളനം' സാഹിത്യപ്രേമികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ജോജോ തോമസാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍