
മുംബൈ: നാം അധിവസിക്കുന്ന ഇടങ്ങളിൽ അശരണരെയും കൂടെ നടക്കുന്നവരെയും ചേർത്തു നിർത്തുകയും അവരെ കരുതുകയും ചെയ്യുന്നവർ ആയിരിക്കണം എന്ന് മാർത്തോമ്മാ മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്‍റെ 19-മത് കൺവൻഷൻറെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പ.
കഴിഞ്ഞ നാലുദിവസമായി മുംബൈയുടെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്ന യോഗങ്ങളിൽ സീനിയർ വികാരി ജനറൽ വെരി. റവ. മാത്യു ജോൺ, ബാബു പുല്ലാട് എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ 8.30ന് വാശി സിഡ്‌കോ എക്സിബിഷൻ സെന്‍ററിൽ ഭദ്രാസന എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ഒപ്പം സൺഡേ സ്കൂൾ കുട്ടികൾക്കുള്ള പ്രത്യേക മീറ്റിംഗും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുംബൈ ഭദ്രാസനാധിപൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു.
ബാബു പുല്ലാട് മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രപതിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ കരസ്ഥമാക്കിയ എ.സി.പി (ക്രൈം ബ്രാഞ്ച്) സഞ്ജു സി. ജോണിനെ ഭദ്രാസനം ആദരിച്ചു. മുംബൈ ഭദ്രാസനത്തിന്‍റെ നവീകരിച്ച വെബ്സൈറ്റും ഭദ്രാസന എപ്പിസ്കോപ്പ ഉദ്‌ഘാടനം ചെയ്തു. കൺവൻഷന്‍റെ സുഗമമായ നടത്തിപ്പിനായി റവ. ഡോ. ശലോമോൻ കെ, റവ. റോബിൻ രാജ്, റവ. അലൻ ടി. സാമുവൽ, കെ. എസ്. ജോൺ, സജി കെ. തോമസ്, ഷിബു സി. ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്-കമ്മിറ്റികൾ പ്രവർത്തിച്ചു. ഭദ്രാസന സെക്രട്ടറി വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ എന്നിവർ പ്രസംഗിച്ചു.