
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയായ കേന്ദ്ര കലോത്സവം ഡിസംബര്‍ 17 ഞായറാഴ്ച നടന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ 10 വേദികളിലായി രാവിലെ പത്തു മണിക്ക് ആരംഭിച്ച കലാമഹോത്സവത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ മേഖലകളില്‍ നടന്ന മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് പങ്കെടുത്തത്.
കൊളാബ മുതല്‍ റായ്ഗഡ്, ഖോപ്പോളി, പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാലു വയസുള്ള കുട്ടികൾ മുതല്‍ മുതിർന്ന പൗരന്മാർ വരെയുള്ള ആയിരത്തിലേറെ പേർ 23 ഇനം മത്സരങ്ങളില്‍ മാറ്റുരച്ചു. പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായി നടന്ന ആവേശകരമായ ഈ മത്സരങ്ങള്‍ക്ക് രണ്ടായിരത്തിലേറെ പേര്‍ സാക്ഷ്യം വഹിച്ചു.
രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍.ഹരിഹരന്‍ കേന്ദ്ര കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനറല്‍ സെക്രടറിയും പ്രസിഡന്റും വിശദീകരിച്ചു. എല്‍. ഐ. സി യെ പ്രതിനിധീകരിച്ചുകൊണ്ട് സുരേഷ് കന്നിയപ്പന്‍, ജോഗീന്ദര്‍ പ്രസാദ് എന്നിവരും മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍.ഡി. ഹരികുമാറും ആശംസകളര്‍പ്പിച്ചുകൊണ്ട് കൊണ്ട് സംസാരിച്ചു.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” മലയാളോത്സവം വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം ടി.എന്‍.ഹരിഹരന്‍ നിര്‍വ്വഹിച്ചു. "കേരളം വളരുന്നു”വിന്റെ പത്രാധിപര്‍ ഗിരിജാവല്ലഭന്‍ മുഖപത്രത്തെക്കുറിച്ച് സംസാരിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം ട്രെഷറര്‍ പി. രാമചന്ദ്രനും വേദി പങ്കിട്ടു.
രാത്രി പതിനൊന്നര മണിക്ക് നടന്ന ഫലപ്രഖ്യാപനത്തോടെ പന്ത്രണ്ടാം മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവം പര്യവസാനിച്ചു.258 പോയിന്റ് നേടിയ കല്യാണ്‍-ഡോംബിവലി മേഖല ടീം ചാമ്പ്യന്‍ഷിപ് കിരീടം നിലനിര്‍ത്തി. വസായ്-വിരാര്‍ മേഖല റണ്ണര്‍ അപ്പായി. മലയാളോത്സവം കണ്‍വീനര്‍ അനില്‍ പ്രകാശ് നന്ദി പ്രകാശിപ്പിച്ചു.