മുംബൈ: എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകയായി പതിനാറുകാരിയായ കാമ്യ കാർത്തികേയൻ. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടി കൂടിയാണ് കാമ്യ.
"ഈ നേട്ടത്തിന് ശേഷം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയായി അവർ മാറി. മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ കാമ്യയും പിതാവ് സിഡിആർ എസ് കാർത്തികേയനും മെയ് 20-ന് എവറസ്റ്റ് കൊടുമുടി (8,849 മീറ്റർ) വിജയകരമായി കീഴടക്കിയതായി നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറാനുള്ള തന്റെ ദൗത്യത്തിൽ കാമ്യ ആറ് നാഴികക്കല്ലുകൾ പൂർത്തിയാക്കി, ഈ ഡിസംബറിൽ അന്റാർട്ടിക്കയിലെ വിൻസൺ മാസിഫ് പർവതത്തിൽ കയറി '7 സമ്മിറ്റ്സ് ചലഞ്ച്' പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാകാനാണ് ലക്ഷ്യമിടുന്നതെന്ന് നാവികസേന അറിയിച്ചു.
“നേപ്പാൾ ഭാഗത്ത് നിന്ന് എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയുമായ കാമ്യ കാർത്തികേയനെ ഇന്ത്യൻ നേവി അഭിനന്ദിക്കുന്നു"വെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് നാവികസേന പറഞ്ഞു.