മുംബൈ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിനിടെ വിളമ്പിയ സാമ്പാറിൽ പല്ലി ലഭിച്ചതിനാൽ 30 വിദ്യാർഥികൾ ചികിത്സ തേടി. ധാരാവിയിൽ സ്ഥിതി ചെയ്യുന്ന കാമരാജ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിലാണ് ഇന്നലെ ഉച്ചഭക്ഷണ സമയത്ത് ഒരു സാമ്പാറിൽ പല്ലിയെ കണ്ടെത്തിയത്. തുടർന്ന് 30 ഓളം വിദ്യാർത്ഥികളെ സയണിലെ സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയിരുന്നു.
അതേസമയം ഉച്ചഭക്ഷണം നൽകിയത് സ്‌കൂളിൽ നിന്നല്ലെന്നും അടുത്തുള്ള ജെപി ഹോട്ടലിൽ നിന്നാണെന്നും ഷാഹു നഗർ പോലീസ് പറഞ്ഞു. ബുധനാഴ്ച കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് സാമ്പാറിൽ പല്ലി പൊങ്ങിക്കിടക്കുന്നത് ഒരു വിദ്യാർത്ഥി ശ്രദ്ധിച്ചത്. പരിഭ്രാന്തനായ ആ വിദ്യാർത്ഥി അൽപ്പ സമയത്തിനുള്ളിൽ ഛർദിച്ചതായും പറയുന്നു. ഇതിനെ തുടർന്ന് വേറെയും വിദ്യാർത്ഥികൾ ഛർദിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ആയിരുന്നു ഇവർ ഏവരും. നടപടിക്രമം അനുസരിച്ച്, ഭക്ഷ്യവിഷബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി കുട്ടികളെ അടുത്തുള്ള ആയുഷ് എന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോയി.
എന്നാൽ ഒരു കുട്ടിക്കും ഭക്ഷ്യവിഷബാധയുണ്ടായിട്ടില്ലെന്നും അതിനാൽ എല്ലാവരെയും മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് തിരിച്ചയച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യസാമ്പിളുകൾ എഫ്ഡിഎ പരിശോധനയ്ക്കായി ശേഖരിച്ചു, റിപ്പോർട്ട് ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. ഇതുവരെ, ഒരു രക്ഷിതാക്കളും ഞങ്ങളെ സമീപിക്കുകയോ ഞങ്ങളുമായി ഒരു കേസും രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല,” സോൺ 5 ഡിസിപി തേജസ്വി സത്പുതെ പറഞ്ഞു.