മഹാരാഷ്ട്രയിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 53.51 ശതമാനം പോളിങ്

മഹാരാഷ്ട്രയിലെ എട്ട് മണ്ഡലങ്ങളിൽ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു
Representative image
Representative image
Updated on

മുംബൈ: മഹാരാഷ്ട്രയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. താരതമ്യേന കുറഞ്ഞ ശതമാനം വോട്ടിംഗ് പ്രതിപക്ഷമായ എംവിഎയെ ആശങ്കയിലാക്കിയിട്ടുണ്ട്. കാരണം, എംവിഎ നടത്തിയ വിപുലമായ പ്രചാരണവും ദേശീയ നേതാക്കൾ അഭിസംബോധന ചെയ്ത പൊതു റാലികളും കണക്കിലെടുക്കുമ്പോൾ സഖ്യം ഉയർന്ന പോളിംഗ് പ്രതീക്ഷിച്ചിരുന്നു. കനത്ത ചൂടാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണമായതെന്നും പറയപ്പെടുന്നുണ്ട്.

മഹാരാഷ്ട്രയിലെ എട്ട് മണ്ഡലങ്ങളിൽ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.അതേസമയം ഏപ്രിൽ 19 ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ നാഗ്പൂർ, രാംടെക്, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമൂർ, ചന്ദ്രപൂർ എന്നീ അഞ്ച് സീറ്റുകളിൽ 63.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

വിദർഭയിലെ (കിഴക്കൻ മഹാരാഷ്ട്ര) അകോല, അമരാവതി, ബുൽധാന, വാർധ, യവത്മാൽ-വാഷിം സീറ്റുകളിലും മധ്യ മറാത്ത്വാഡ മേഖലയിലെ ഹിംഗോലി, നന്ദേഡ്, പർഭാനി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. വാർധയിൽ 56.66 ശതമാനവും അമരാവതിയിൽ 54.50, യവത്മാൽ-വാഷിം 54.04, പർഭാനി 53.79, അകോല 52.49, നന്ദേഡ് 52.47, ബുൽധാന 52.24, ഹിംഗോളി 52.03 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുൽധാനയിൽ 21, അകോളയിൽ 15, അമരാവതിയിൽ 37, വാർധയിൽ 24, യവത്മാൽ-വാഷിമിൽ 17, ഹിംഗോളിയിൽ 33, നന്ദേഡിൽ 23, പർഭനിൽ 34 എന്നിങ്ങനെ ആകെ 204 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com