
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച 2 ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കണ്ടെത്തി. ഇരുവരും കുട്ടികളാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. 7, 13 വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
രണ്ട് ദിവസത്തെ തുടർച്ചയായ പനിക്ക് ശേഷം ഒരു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് കണ്ടെത്തിയതെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നു. എന്നിരുന്നാലും സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ (എസ്ഒപി) തയ്യാറാക്കുന്നതിനും ഭാവി നടപടി തീരുമാനിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ജെജെ ഹോസ്പിറ്റൽ ഡീൻ ഡോ.പല്ലവി സാപ്ലിന്‍റെ നേതൃത്വത്തിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
"ഈ രണ്ട് പെൺകുട്ടികൾക്കും ചുമയും പനിയും ഉണ്ടായിരുന്നു, അവരുടെ സാമ്പിളുകൾ അല്പം വ്യത്യസ്തമായതിനാൽ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല,"ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ല, ഈ വൈറസ് കൊറോണ പോലെയല്ല. എന്നാൽ കുട്ടികൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും നാഗ്പൂരിലെ ഗവൺമെന്‍റ് മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ അവിനാഷ് ഗവാൻഡെ നിർദ്ദേശിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പ്രകാശ് അബിത്കർ എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട് വകുപ്പിന്‍റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപാവ് ജാദവും യോഗത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.