
പുണെ: ഇന്നലെ നടന്ന പുനെയിലെ രണ്ട് നിയമസഭാ ഉപ തിരഞ്ഞെടുപ്പുകളിൽ ചിഞ്ച്‌വാഡ് നിയമസഭാ മണ്ഡലത്തിൽ 50.47 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ കസ്ബ നിയമസഭാ സീറ്റിൽ 45.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളുടെ വലിയ പ്രചാരണത്തിന് സാക്ഷ്യം വഹിച്ച ഈ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വരാനിരിക്കുന്ന ബി എം സി തിരഞ്ഞെടുപ്പിന്റെ ഫലത്തെ പോലും സ്വാധീനിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന.
ബിജെപി എംഎൽഎമാരായ മുക്ത തിലകിന്‍റെയും ലക്ഷ്മൺ ജഗ്തപിന്‍റേയും മരണത്തെ തുടർന്നാണ് കസ്ബയിലും ചിഞ്ച്‌വാഡിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. പൂനെ നഗരത്തിലെ കസ്ബ നിയമസഭാ സീറ്റിൽ കോൺഗ്രസ് ഉം ബിജെപി യും തമ്മിലാണ് മത്സരം.എം വി എ സ്ഥാനാര്ഥിയായാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ബിജെപിയുടെ ഹേമന്ത് രസാനെയും കോൺഗ്രസിന്റെ രവീന്ദ്ര ധങ്കേക്കറും തമ്മിലാണ് പ്രധാന മത്സരം.
അതേസമയം പൂനെ നഗരത്തിന് സമീപമുള്ള വ്യാവസായിക ടൗൺഷിപ്പായ ചിഞ്ച്‌വാദിൽ ബിജെപിയുടെ അശ്വിനി ജഗ്‌താപും എൻസിപിയുടെ നാനാ കേറ്റും തമ്മിലാണ് പ്രധാന മത്സരം.
ഇരു വിഭാഗവും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം എന്തുതന്നെയായാലും, അത് നിലവിലെ സർക്കാരിന്റെ സ്ഥിരതയെ ബാധിക്കാൻ പോകുന്നില്ല എങ്കിലും ഭരണകക്ഷിയായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ബി.ജെ.പി.ക്കും എം.വി.എയ്ക്കും ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി വളരെ പ്രധാനമാണ്.
അടുത്തിടെ നടന്ന സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എംവിഎ വിജയിച്ചിരുന്നു, ഈ ഉപതെരഞ്ഞെടുപ്പുകളിലും സമാനമായ വിജയം നേടിയാൽ വലിയ മുന്നേറ്റം എം വി എ ക്ക് ലഭിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകനായ അഭയ് ദേശ്പാണ്ഡെ പറഞ്ഞു. എന്നാൽ രണ്ട് സീറ്റുകളിലും ബി.ജെ.പി വിജയിച്ചാൽ അത് എം.വി.എക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ശിവസേനയുടെ പരമ്പരാഗത വോട്ടുകൾ എൻസിപിയിലേക്കും കോൺഗ്രസിലേക്കും മാറുമോ എന്ന് ഈയൊരു തിരഞ്ഞെടുപ്പോടെ പറയാൻ കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
രണ്ട് ഉപതെരഞ്ഞെടുപ്പു ഫലങ്ങളും എംവിഎയ്ക്കും ഭരണകക്ഷിയായ ബി ജെ പി-ഷിൻഡെയുടെ ശിവസേനയ്ക്കും അഭിമാന പ്രശ്‌നമായി മാറിയതിനാൽ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്,എം പി സി സി അധ്യക്ഷൻ നാനാ പട്ടൊളെ എന്നിവരെപ്പോലുള്ള വലിയ നേതാക്കൾ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയിരുന്നു. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.