മുംബൈ: ജമ്മു കശ്മീരിൽ സ്ഥലം വാങ്ങുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്ര. സംസ്ഥാനത്തെ ജനങ്ങൾക്ക് വിനോദസഞ്ചാര സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി മഹാരാഷ്ട്ര ഭവൻ നിർമിക്കുന്നതിനായാണ് സംസ്ഥാനം ജമ്മു കശ്മീരിൽ ഭൂമി വാങ്ങുന്നത്. സെൻട്രൽ കശ്മീരിലെ ബുദ്ഗാമിൽ മഹാരാഷ്ട്ര ഭവൻ നിർമിക്കാനാണ് തീരുമാനം. താഴ്‌വരയിലെ ആദ്യത്തെ സംസ്ഥാന ഭവൻ ആയിരിക്കും ഇത്. ശ്രീനഗർ വിമാനത്താവളത്തിനടുത്തുള്ള ഇച്ച്ഗാമിൽ 2.5 ഏക്കർ ഭൂമിയിലാണ് മഹാരാഷ്ട്ര ഭവൻ വരുന്നത്. 8.16 കോടി രൂപയ്ക്ക് മഹാരാഷ്ട്ര സർക്കാരിന് ഭൂമി കൈമാറാൻ ജമ്മു കശ്മീർ സർക്കാർ അനുമതി നൽകി.
കഴിഞ്ഞ വർഷം ജൂണിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കേന്ദ്രഭരണ പ്രദേശം സന്ദർശിച്ച് ഗവർണർ മനോജ് സിൻഹയെ കണ്ടതിനെ തുടർന്നാണ് ഭൂമി വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ്, ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർക്ക് മാത്രമേ പഴയ സംസ്ഥാനത്ത് ഭൂമി വാങ്ങാൻ കഴിയൂ. അതേസമയം സർക്കാരിന് വ്യവസായങ്ങൾക്കും പുറത്തുനിന്നുള്ളവർക്കും 99 വർഷം വരെ ഭൂമി പാട്ടത്തിന് നൽകാം.
വിനോദസഞ്ചാരികൾക്കും ഭക്തർക്കും "മികച്ച സൗകര്യങ്ങൾ" ലഭ്യമാക്കുന്നതിനായി ശ്രീനഗറിലും അയോധ്യയിലും സംസ്ഥാന സർക്കാർ രണ്ട് മഹാരാഷ്ട്ര ഭവനുകൾ നിർമ്മിക്കുകയാണെന്ന് അടുത്തിടെ ബജറ്റ് പ്രസംഗത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
രണ്ട് ഭവനങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 77 കോടി രൂപ അനുവദിച്ചിട്ടുണ്ട്.