

ഹർഷവർധൻ സപ്‌കാൽ
മുംബൈ: ഛത്രപതി ശിവജി മഹാരാജിനെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിൽ മഹാരാഷ്‌ട്ര പിസിസി അധ്യക്ഷൻ ഹർഷവർധൻ സപ്കാൽ മാപ്പുപറഞ്ഞു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു സപ്കാൽ. ബിജെപിയുടെ വിഷലിപ്തമായ അജൻഡയുടെ ഭാഗമായി തന്‍റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
മലെഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ ഇ ഹിന്ദ് നിഹാൽ അഹമ്മദിന്‍റെ ഓഫിസിൽ ടിപ്പു സുൽത്താന്‍റെ ചിത്രം സ്ഥാപിച്ചതോടെയാണു വിവാദത്തിനു തുടക്കം. ചിത്രം നീക്കണമെന്നു ശിവസേനയും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടു. എന്നാൽ, സ്വരാജ്യം എന്ന ശിവജിയുടെ ആശയവും അദ്ദേഹത്തിന്‍റെ ധീരതയും പോലെ തന്നെയാണ് ബ്രിട്ടിഷുകാർക്കെതിരേ ടിപ്പു സുൽത്താൻ നടത്തിയ പോരാട്ടവുമെന്നായിരുന്നു ഇതിന് സപ്കാലിന്‍റെ മറുപടി. രണ്ടും ഒരുപോലെ കാണണമെന്നും സപ്കാൽ പറഞ്ഞു.
ഇതിനെതിരേ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. ശിവജിക്കെതിരായ ഒരു അധിക്ഷേപവും അംഗീകരിക്കാനാവില്ലെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇതോടെയാണ് സപ്കാൽ മാപ്പുപറഞ്ഞത്.