മുംബൈ: എം.എൽ.സി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ഒരു മുസ്ലിം അംഗത്തെ പോലും നോമിനേറ്റ് ചെയ്യാത്തതിന് കോൺഗ്രസിനെയും എംവിഎ സഖ്യകക്ഷികളെയും വിമർശിച്ച് ഒരു വിഭാഗം മുസ്ലീം മത നേതാക്കൾ രംഗത്ത്. ഒരു മുസ്ലീം അംഗം ഇല്ലാതെ ഉപരിസഭ വരുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കുമെന്നും പല മത നേതാക്കളും പ്രതികരിച്ചു.
വജാഹത്ത് മിർസ, ആരിഫ് നസീം ഖാൻ, മുസാഫർ ഹുസൈൻ എന്നിവരിൽ ഒരാൾ നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മുസ്ലിം വിഭാഗത്തെ പൂർണമായും അവഗണിച്ചതിൽ കോൺഗ്രസിനെതിരെ രോഷത്തിലാണ് ബോംബെ ട്രസ്റ്റിന്റെ ജുമാ മസ്ജിദ് ട്രസ്റ്റി ഷൊയ്ബ് ഖത്തീബ്.
"മതേതര കക്ഷികൾ എന്ന് വിളിക്കപ്പെടുന്ന പാർട്ടികളും അവരുടെ സഖ്യ കക്ഷികളും അവരുടെ യഥാർത്ഥ നിറം ഒരിക്കൽ കൂടി കാണിച്ചു. അവരെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങൾ വെറും വോട്ടർമാർ മാത്രമാണ്. മുസ്‌ലിംകൾ കൂട്ടമായി അവർക്ക് വോട്ട് ചെയ്യുന്നത് നിർത്തണം," ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ സൗത്തിൽ നിന്ന് മത്സരിച്ച ഖത്തീബ് പറഞ്ഞു.