മുംബൈ: ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയ്ക്കു വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം മനീഷ കയാൻഡെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശിവസേനയുടെ (യുബിടി) വക്താവ് സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണു കയാൻഡെ ഷിൻഡെ വിഭാഗത്തിൽ ചേർന്നത്. ഇവരുടെ പ്രവർത്തനം പാർട്ടിക്കു മുതൽക്കൂട്ടായി തീരുമെന്നും ഇനിയും പല നേതാക്കളും ഇത്തരത്തിൽ വരുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കയാൻഡെയെ പാർട്ടിയിലേക്കു സ്വാഗതം ചെയ്ത ശേഷം പറഞ്ഞു.
അതേസമയം, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാക്കൾ കയാൻഡെയെ വിമർശിച്ചു. പാർട്ടിയിൽ നിന്നും എല്ലാം ലഭിച്ചിട്ടും ചെയ്തതു നന്ദികേടാണെന്നു മുതിർന്ന നേതാവ് കുറ്റപ്പെടുത്തി. ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിട്ടതിനു ശേഷമാണ് അവർ ഞങ്ങളോടൊപ്പം ചേരുന്നത്. "പാർട്ടിയിൽ എല്ലാം ലഭിച്ചു, ഇപ്പോൾ അവരെ വീണ്ടും ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദേശം ചെയ്യാൻ സാധ്യതയില്ലാത്തതിനാൽ പാർട്ടി വിടാൻ തീരുമാനിച്ചു. ഇതാണു സംഭവം" ശിവസേന (യുബിടി) നേതാവ് വിനായക് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.