
ബോളിവുഡ് നടൻ ഡിനോ മോറിയ
മുംബൈ: മുംബൈയിലെ മിത്തി നദി അഴിമതി കേസിൽ ബോളിവുഡ് നടൻ ഡിനോ മോറിയക്ക് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ അടുത്ത ആഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്. നദിയിലെ ചെളി നീക്കാൻ യന്ത്രസാമഗ്രികൾ നൽകിയ കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് നിർണായക രേഖകൾ ഇഡി കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതികളുമായി ഡിനോ മോറിയക്കും സഹോദരനും അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുകളും ഉണ്ടെന്ന വിവരത്തെത്തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കൊച്ചി മരടിലെ മാറ്റ്പ്രോപ് ടെക്നിക്കൽ സർവീസിൽ ഇഡി നടത്തിയ റെയ്‌ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട് . 2018 നും 2022 നും ഇടയിൽ കമ്പനി വാങ്ങിച്ച സ്വത്ത് വിവരങ്ങൾ ഇഡി ശേഖരിച്ചു.
പണം ലഭിച്ചത് അഴിമതിയിലൂടെയാണോ എന്ന വിവരം ഇഡി അന്വേഷിച്ച് വരുകയാണ്. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട 65 കോടി രൂപയുടെ അഴിമതിക്കേസിൽ അഞ്ച് കരാറുകാരും, ജീവനക്കാരും ഇടനിലക്കാരും മുംബൈ കോർപറേഷൻ ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 13 പേർ പ്രതികളാണ്.