
മുംബൈ: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ മുഹമ്മദ് സലിം ഷെയ്ഖ് 7 വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ബീഹാർ സ്വദേശിയായ മുഹമ്മദ് വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് തെരുവിൽ കഴിയുമ്പോഴാണ് സീൽ ആശ്രമം രക്ഷകനാകുന്നത്.
മഹാനഗരത്തിന്‍റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കുന്ന പനവേലിലെ സീൽ ആശ്രമത്തിന്‍റെ ശ്രമത്തിന് 25 ലധികം വർഷത്തിന്‍റെ പഴക്കമുണ്ട്. കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ സീൽ എന്നും ശ്രമിച്ചിട്ടുള്ളത്.
അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയാണ് സീൽ എപ്പോഴും ചെയ്തിട്ടുള്ളത്. ഏകദേശം ഇതുവരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറ്റി എഴുപത്തിയെട്ടു ജീവിതങ്ങളെയാണ് സീൽ.
ഏകദേശം 7 മാസങ്ങൾക്ക് മുൻപാണ് കഴിഞ്ഞ ആറ് വർഷത്തിലേറെയായി മുഹമ്മദ് സലിം ഷെയ്ഖ് എന്ന മിരാ റോഡ് സ്വദേശി മലാഡ് വെസ്റ്റേൺ എക്സ്പ്രസ് വേയിലെ പുഷ്പ പാർക്കിന് സമീപമുള്ള മേൽപ്പാലത്തിന് താഴെ ഏറെ അവശനും മാനസിക നില തെറ്റിയ നിലയിലുമായി താമസിച്ചിരുന്ന വിവരം സീലിൽ ലഭിക്കുന്നത്.
ചിലപ്പോൾ അക്രമാസക്തമായ പെരുമാറ്റം പ്രകടിപ്പിക്കുകയും സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തിരുന്ന ഷെയ്ഖ് എന്നാൽ സീലിൽ എത്തിയ ശേഷം പതുക്കെ വളരെ ശാന്തനാവുകയായിരുന്നു. പിന്നീട് പാസ്റ്റർ ഫിലിപ്പിന്‍റെ നേതൃത്വത്തിൽ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഒരു മാസം മുൻപാണ് തന്‍റെ കുടുംബം മിരാ റോഡിൽ ഉണ്ടെന്നുള്ള വിവരം ഷെയ്ഖ് പറയുന്നത്.
ശേഷം ഓർമ്മകൾ പൂർണ്ണമായും തിരിച്ചു കിട്ടുകയും ചെയ്തതോടെ ആശ്രമത്തിന് അഡ്രെസ് നൽകുകയായിരുന്നു. സീലിന്‍റെ ഭാരവാഹികൾ ഉടൻ തന്നെ മിരാ റോഡിൽ പോയി കുടുംബത്തെ കണ്ടു പിടിക്കുകയായിരുന്നു. തുടർന്ന് മകനും മരുമകനും സീലിൽ വന്ന് വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു.
"സലിം ഷെയ്ഖിനെപ്പോലെ നിരവധി വ്യക്തികൾ തെരുവുകളിലും നടപ്പാതകളിലും ഫ്‌ളൈ ഓവറുകളിലും ജീവിക്കാൻ നിർബന്ധിതരാകുന്നു. തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സീലില്‍ വരുന്നത്.
അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തം വീട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവരെയാണ് സീലിന് വേണ്ടത്, കാരണം രോഗമുക്തി നേടി അവര്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല.അതാണ് സീലിന്‍റെ പരമമായ ദൗത്യവും”, ഫിലിപ്പ് പറഞ്ഞു.