
സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍ .
മുംബൈ: സെൻട്രൽ റെയില്‍വേയിലെ മുളുണ്ട് റെയില്‍വേ സ്റ്റേഷനു മുന്നില്‍ വാഹന പാര്‍ക്കിങ് നടത്തിവരുന്ന സ്വകാര്യ സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. സിബിഐയുടെ സ്റ്റിങ് ഓപ്പറേഷനിലാണ് കൈക്കൂലിക്കാരന് പിടി വീണത്.
പാര്‍ക്കിങ്ങിനു കരാര്‍ ഏറ്റെടുത്ത വ്യക്തിയെ പല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായതോടെ സിബിഐക്ക് പരാതി നല്‍കി. തുടര്‍ന്ന് ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
പരാതിക്കാരനോട് തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതോടെ സിബിഐയുടെ നിര്‍ദേശപ്രകാരം സ്റ്റേഷനിലെ 'സ്വീപ്പര്‍' വഴി പൈസ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കി പൈസ കൈമാറുന്നതിനിടെ തൊണ്ടിസഹിതം ഉദ്യോഗസ്ഥന്‍ പിടിയിലായി. സംഭവത്തില്‍ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.