മുംബൈ: മുംബൈ ഘാട്‌കോപ്പർ പരസ്യ ബോർഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 17 ആയി. അപകടത്തിൽ പരിക്കേറ്റ് കെഇഎം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന രാജു സോനവാനെ(52)ആണ് ബുധനാഴ്‌ച മരിച്ചത്.
ശക്തമായ കാറ്റിലും മഴയിലും മുംബൈ ഘാട്‌കോപ്പർ ഛേദാ നഗറിലാണ് പെട്രോൾ പമ്പിൽ പരസ്യ ബോർഡ് തകർന്ന് വീണത്. വിരമിച്ച എയർ ട്രാഫിക് കൺട്രോൾ (എടിസി) ജനറൽ മാനേജരും ഭാര്യയും ഉൾപ്പെടെ 16 പേരാണ് നേരത്തെ മരണമടഞ്ഞത്. കൂറ്റൻ ഹോർഡിംഗ് തകർന്ന് 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ഹോർഡിംഗ് സ്ഥാപിച്ച പരസ്യ സ്ഥാപനത്തിന്റെ ഡയറക്ടർ ഭവേഷ് ഭിൻഡെയെ പിന്നീട് രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ മെയ് 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.