പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാഡ താലൂക്കിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ 22 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാൾ 26 കാരനായ അജയ് രഘുനാഥ് ബോച്ചൽ ആണെന്നും പൊലീസ് പറഞ്ഞു.
ഉറങ്ങി കിടക്കുകയായിരുന്ന തന്റെ ഭർത്താവിനെ രാത്രിയിൽ അജ്ഞാതർ വന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ഭാര്യ അനിത പൊലീസിനോട് ആദ്യം മൊഴി നൽകിയത്. ശേഷം പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടാൻ ടീമുകൾ രൂപീകരിക്കുകയും ചെയ്യ്യുകയായിരുന്നുവെന്ന് വാഡ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദത്ത കിന്ദ്രെ പറഞ്ഞു.
വീട്ടിൽ എല്ലാവരും ഉള്ള സമയത്താണ് കൊലപാതകം നടന്നതെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു പൊലീസ്. പിന്നീട് യുവതിക്ക് പ്രണയബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയും എല്ലാ കുടുംബാംഗങ്ങളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ട അജയ് രഖുനാഥ് തന്റെ ഭാര്യയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിക്കുകയും തന്റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുള്ളതായി പലരോടും പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ട ദിവസവും ഇരുവരും തമ്മിൽ ഇതിനെ ചൊല്ലി വാക്കേറ്റം നടന്നതായും പൊലീസ് അറിയിച്ചു. ആ ദിവസം യുവതി കൂടുതൽ പ്രകോപിത ആവുകയും ഒടുവിൽ അർദ്ധരാത്രിയിൽ കോടാലി ഉപയോഗിച്ച് ഉറങ്ങി കിടക്കുന്ന ഭർത്താവിനെ ആക്രമിക്കുകയും ചെയ്തു, ”പൊലീസ് കൂട്ടിച്ചേർത്തു.
എന്നാൽ പിന്നീട് പൊലീസിന്റെ നിരന്തരം ചോദ്യം ചെയ്യലിന് ശേഷം യുവതി കുറ്റം സമ്മതിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.