മുംബൈ: ‘മുംബൈ ഫെസ്റ്റിവൽ 2024’ ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി നഗരം. 50 വേദികളിലായി 50-ലധികം പരിപാടികൾ ആസൂത്രണം ചെയ്ത ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന കാർണിവലാണ് മുംബൈ ഫെസ്റ്റിവൽ. ജനുവരി 20 ന് ആരംഭിക്കുന്ന കാല ഘോഡ കലാമേള, മുംബൈ മാരത്തൺ തുടങ്ങിയ ജനപ്രിയ പരിപാടികൾ ഫെസ്റ്റിവലിന്‍റെ ഭാഗമായിരിക്കും. പ്രശസ്തമായ പരിപാടികൾക്കൊപ്പം, സംഗീത ഫെസ്റ്റ്, എക്‌സ്‌പോ, സിനിമ തുടങ്ങിയ മറ്റു പരിപാടികളും മേളയിൽ ഉണ്ടായിരിക്കും. കൂടാതെ ബീച്ച് ഫെസ്റ്റുകൾ, സിനിമാ മത്സരം, ക്രിക്കറ്റ് ക്ലിനിക്, സ്റ്റാർട്ടപ്പ് ഫെസ്റ്റ് തുടങ്ങിയവയും ഉണ്ടായിരിക്കും പലവിധ സംഭവങ്ങൾ, അനുഭവങ്ങൾ, പ്രശസ്ത വ്യക്തികളുടെ നേർ കാഴ്ചകൾ എന്നിവയുടെ ഒരു നിര ഒരുമിച്ച് കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
അതേസമയം ഉത്സവത്തിനായി മഹാരാഷ്ട്ര സർക്കാർ 25 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. "മുംബൈ ഫെസ്റ്റിവൽ മഹാരാഷ്ട്രയുടെ സാംസ്കാരിക പൈതൃകമായാണ് ആഘോഷിക്കുന്നതെന്നും ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ സത്തയെ ബഹുമാനിക്കുന്നതോടൊപ്പം കൂടുതൽ അറിയാനും ഈ ഫെസ്റ്റിവൽ സഹായിക്കുന്നതായും മന്ത്രി പറഞ്ഞു.വിനോദസഞ്ചാരികളെയും ഒരുപാട് ആകർഷിക്കുന്ന ഫെസ്റ്റിവൽ ഇപ്രാവശ്യം പുതുമ കൊണ്ട് കൂടുതൽ പേരെ ആകർഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"മഹാരാഷ്ട്രയുടെ അതിശയകരവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക ഭൂപ്രകൃതിയാണ് മുംബൈ ഫെസ്റ്റിവൽ ചിത്രീകരിക്കുന്നത്. പ്രകടനങ്ങൾ മുതൽ ഗംഭീരമായ പ്രദർശനങ്ങൾ വരെ നിങ്ങൾ കാണുന്ന എല്ലാ വശങ്ങളും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്നതാണ്.ഉത്സവം ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്".മുംബൈ ഫെസ്റ്റിവൽ അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൺ ആനന്ദ് മഹീന്ദ്ര പറഞ്ഞു.