
മുംബൈ: ജൂൺ 7 ന് മുംബൈയിലെ മാൻഖൂർദിൽ ലിഫ്റ്റിൽ കുടുങ്ങി 10 വയസുകാരന്‍ മരണപ്പെട്ട സംഭവം അശ്രദ്ധമൂലമെന്ന് ആരോപിച്ച് ഹൗസിംഗ് സൊസൈറ്റിയിലെ മൂന്ന് അംഗങ്ങൾ, ലിഫ്റ്റ് കോൺട്രാക്ടർ, ടെക്നീഷ്യൻ എന്നിവർക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു.
അഞ്ചാം ക്ലാസ് വിദ്യാർഥി രുദ്രനാണ് അപകടത്തിൽ മരിച്ചത്. അമ്മ പ്രിയങ്ക ബർഹതെ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ലല്ലുഭായ് കോമ്പൗണ്ടിലെ സുപ്രഭാത് ഹൗസിംഗ് സൊസൈറ്റിയുടെ അഞ്ചാം നിലയിലാണ് ഭർത്താവിനും നാല് കുട്ടികൾക്കും ഭർതൃസഹോദരനൊപ്പമാണ് പ്രിയങ്ക താമസിക്കുന്നത്.
ഹൗസിംഗ് സൊസൈറ്റിക്ക് പരാതി രജിസ്റ്റർ ഇല്ലെന്നും കുറച്ച് കാലമായി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ലിഫ്റ്റ് തകരാറിലായതിനെക്കുറിച്ച് താമസക്കാർ പരാതിപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. ലിഫ്റ്റ് പതിവായി തകരാറിലായതിനാൽ പൂർണമായും നന്നാക്കുന്നത് വരെ അടച്ചിടണമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യം ആരും തന്നെ വകവച്ചില്ല എന്നും പരാതിയിൽ പറയുന്നു.
സംഭവ ദിവസം, കെട്ടിടത്തിന് സമീപമുള്ള സ്റ്റോറിൽ നിന്ന് പാൽ വാങ്ങാന്‍ പോയ രുദ്രയെ പിന്നീട് കുറച്ചു കഴിഞ്ഞ് അബോധാവസ്ഥയിൽ ലിഫ്റ്റിൽ കുടുങ്ങി കിടക്കുന്നതായാണ് കാണുന്നത്. ഉടൻ തന്നെ കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
രുദ്ര ലിഫ്റ്റിൽ കയറിയ ശേഷം അത് തകരാറിലാവുകയും അമിതവേഗതയിൽ താഴെക്ക് പോവുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുറത്തേക്ക് കടക്കാൻ ശ്രമിച്ച രുദ്രയ്ക്ക് വിടവിൽ വീണു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തന്റെ മകൻ കൊല്ലപ്പെടാൻ കാരണം ബിൽഡിംഗ് ഭാരവാഹികളുടെ അനാസ്ഥ മൂലമാണെന്ന് അവർ പറഞ്ഞു.