
മുംബൈ: മുംബൈയിൽ നിന്നും കാണാതായ വിദ്യാർത്ഥി പി എ ഫാസിലിനെ നാഗ്പൂരിൽ നിന്നും കണ്ടെത്തിയതായി വിവരം. മുംബൈ ചർച്ഗേറ്റ് എച്ച് ആർ കോളെജിലെ രണ്ടാം വർഷ ബി എം.എസ് വിദ്യർഥിയായ ഫാസിൽ പി എ (21)യെയാണ് കഴിഞ്ഞ മാസം 26 മുതൽ കാണാതായതായത്. കൊളാബയിലാണ് ഫാസിൽ താമസിച്ചു വന്നിരുന്നത്.
കാണാതായതിനെ തുടർന്ന് ഫാസിലിന്‍റെ കുടുംബം മുംബൈയിൽ എത്തി കൊളാബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആലുവയാണ് സ്വദേശം. ഫാസിലിന്‍റെ പിതാവും അടുത്ത ബന്ധുക്കളും മുംബൈയിലും മഹാരാഷ്ട്രയിലും കഴിഞ്ഞ കുറെ ദിവസങ്ങളായി മുംബൈയിൽ തങ്ങി അന്വേഷിച്ചുവരിക യായിരുന്നു.
കാണാതായതിന്‍റെ അടുത്ത ദിവസം ഫാസിലിനെ നാഗ്പൂർ റെയിൽവേ സ്‌റ്റേഷനിൽ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഈ ഭാഗങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ നാഗ്പ്പൂരിലെ സീതാ ബുർബിയിലെ ഗ്രാന്റ് ഹോട്ടലിൽ ജോലിചെയ്ത് വരികയായിരുന്ന പി എ ഫാസിൽ ഇന്നലെ രാത്രിയിൽ സ്വമേധയ നാട്ടിലേക്ക് ബന്ധപ്പെടുകയായിരുന്നു എന്നാണ് വിവരം.
തുടർന്ന് ബന്ധുക്കൾ വിമാനമാർഗ്ഗം നാഗ്പ്പൂരിൽ എത്തിച്ചേർന്നു.മുംബൈയിൽ കൊണ്ടുവന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനിലെ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം നാളെ കേരളത്തിലേക്ക് മടങ്ങുമെന്നു പിതാവ് അഷ്റഫ് അറിയിച്ചു.