മുംബൈ: മുംബൈയിൽ നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പഞ്ചാബിൽ നിന്നും മുംബൈ പൊലീസ് കണ്ടെത്തി. ഫെബ്രുവരി ഒന്നിനാണ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് മാട്ടുങ്ക പൊലീസിൽ പരാതി നൽകുന്നത്. അന്വേഷണത്തിൽ പെൺകുട്ടി ട്യൂഷനു പോകുന്ന അതേ ക്ലാസ്സിലെ ആൺ സുഹൃത്തിനെയും കാണാതായതായി കണ്ടെത്തിയിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ ദാദർ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തുകയും ട്യൂഷൻ ക്ലാസ്സിലെ ആൺ സുഹൃത്തും ഡോംബിവ്‌ലി നിവാസിയുമായ ആൺ സുഹൃത്തും കൂടെയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഇവർ ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹി ട്രെയിനിൽ കയറുന്നത് റെയിൽവേയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനൊപ്പം ഒരു പൊലീസ് സംഘം ഡൽഹിയിലേക്ക് യാത്ര തിരിക്കുകയാ യിരുന്നു.
പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തപ്പോൾ ഇരുവരും പഞ്ചാബിലാണെന്നറിയുകയും പോലിസ് സംഘം തിരിക്കുകയും ചെയ്തു.ഉത്തരേന്ത്യയിലെ തണുത്ത കാലാവസ്ഥ അന്വേഷണത്തെ കൂടുതൽ കഠിനമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പഞ്ചാബിൽ എത്തിയ ശേഷം വിദ്യാർത്ഥികൾക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒരു പ്ലാനും ഉണ്ടായിരുന്നില്ല. പൊലീസ് പറയുന്നതനുസരിച്ച്, അവർക്ക് താമസിക്കാൻ സ്ഥലമില്ലായിരുന്നു. തണുത്ത കാലാവസ്ഥയ്ക്കിടയിൽ തെരുവുകളിൽ അലഞ്ഞുതിരിയുകയായിരുന്നു ഇരുവരും. ഇരുവരെയും കണ്ടെത്തിയ ശേഷം സുരക്ഷിതമായി മാട്ടുങ്ക പൊലീസ് സ്‌റ്റേഷനിലെത്തിച്ചു കൗൺസിലിംഗ് നൽകി.അടുത്ത മൂന്ന് ദിവസം കൂടി കൗൺസലിംഗ് തുടരും