
പുണെ: പുണെ നഗരത്തിലെ കസ്ബ പേത്ത് അസംബ്ലി സീറ്റ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് ആഘാഡി (എംവിഎ) ക്ക് വലിയ ഊർജ്ജമാണ് ലഭിച്ചത്. 1995 മുതൽ നിയമസഭാ സീറ്റിൽ ബി.ജെ.പി വിജയിക്കുന്ന മണ്ഡലമായിരുന്നു കസബ പേത്.
എം വി എ യുടെ ഈ വിജയത്തിന് ശേഷം, പൂനെയിലും പിംപ്രി ചിഞ്ച്‌വാഡിലും വരാനിരിക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾക്കായി "കസ്ബ പാറ്റേൺ" മുന്നോട്ട് കൊണ്ടുപോകാൻ എം വി എ തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ.
മെയ് 14 ന് പൂനെയിൽ നടക്കുന്ന റാലിയിൽ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, എൻസിപി നേതാവ് അജിത് പവാർ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട് എന്നിവർ പങ്കെടുക്കും.
2024 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുംബൈ, പൂനെ, നാഗ്പൂർ എന്നിവയുൾപ്പെടെ നിരവധി വലിയ നഗരങ്ങളിൽ ഈ വർഷം മുൻസിപ്പൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്.
ഏകനാഥ് ഷിൻഡെ-ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിനെ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്ത സംയുക്ത റാലികൾക്കുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ ഇന്നലെ, എംവിഎയുടെ നേതാക്കൾ തുടർച്ചയായ രണ്ടാം ദിവസവും മുംബൈയിൽ യോഗം ചേർന്നു.
മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ, ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ, മുതിർന്ന കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
വിശദാംശങ്ങൾ തീരുമാനിക്കാൻ നേതാക്കൾ അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്ന് സംസ്ഥാന എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യ റാലി ഏപ്രിൽ രണ്ടിന് ഛത്രപതി സംഭാജി നഗറിൽ(ഔറംഗബാദ്) നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.