മഴയെത്തും മുമ്പേ: തെരുവിലെ അശരണരെ രക്ഷിക്കാനൊരുങ്ങി സീൽ

മഴയെത്തും മുമ്പേ: തെരുവിലെ അശരണരെ രക്ഷിക്കാനൊരുങ്ങി സീൽ

തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യിലാണ് സീലില്‍ വരുന്നത്

മുംബൈ: മുംബൈ മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ സംഘടിതമായ ശ്രമത്തിനൊരുങ്ങുന്നു.

നവി മുംബൈ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യങ്ങളൊരുക്കുന്നത്. മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് നവി മുംബൈ ഒരുങ്ങുന്നത്.

'മഴയെത്തും മുമ്പേ' എന്ന പേരിൽ സീലിന്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന രക്ഷാപ്രവർത്തനത്തി നൊരുങ്ങുന്നത്.

കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല. മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് മഴയെത്തും മുമ്പെ പുനരധിവാസങ്ങൾക്ക് ശ്രമിക്കുന്നത്.

' മഴയെത്തും മുമ്പെ ' എന്ന ഊർജ്ജിത രക്ഷാ- പുനരധിവാസ ശ്രമങ്ങൾക്ക് മേയ് 22 ന് ഔപചാരികമായ തുടക്കമാവും. നവി മുംബൈയിലെ സമാജങ്ങളും സാംസ്ക്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ - രക്ഷാ - പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയാവും എന്ന് 'മഴയെത്തും മുമ്പെ' യുടെ സന്നദ്ധ പ്രവർത്തക ലൈജി വർഗ്ഗീസ് അറിയിച്ചു.

ഇതു വരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറോളം പേരെയാണെന്ന് മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നടന്ന് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് 'മഴയെത്തും മുമ്പെ ' എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു.

അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീലിലെ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.

''തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യിലാണ് സീലില്‍ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തം വീട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവരെയാണ് സീലിന് വേണ്ടത്, കാരണം രോഗമുക്തി നേടി അവര്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് സീലിന്‍റെ പരമമായ ദൗത്യവും'', ഫിലിപ്പ് പറഞ്ഞു.

'മഴയെത്തും മുമ്പെ 'യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പർ

പാസ്റ്റർ ബിജു 9321253899

ജൈനമ്മ 8108688029

ലൈജി വർഗീസ് 9820075404

സീൽ ഓഫീസ് 9137424571

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com