മുംബൈ: മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ സൈബർ സെല്ലിന്‍റെ പ്രത്യേക അന്വേഷണ സംഘം നടൻ സഹിൽ ഥാനെ കസ്റ്റഡിയിലെടുത്തു. സഹിൽ ഖാന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബോംബേ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ശനിയാഴ്ച ഛത്തിസ്ഗഢിലെ ജഗ്ദൽപുരിൽ നിന്ന് സഹിൽ ഖാനെ അറസ്റ്റ് ചെയ്തത്. അടുത്തയിടെ സഹിൽ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എഫ്ഐആർ പ്രകാരം 15,000 കോടി രൂപയുടെ അഴിമതിയാണ് ബെറ്റിങ് ആപ്പ് വഴി നടന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ധനകാര്യ സ്ഥാനപനങ്ങളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള അനധികൃത പണമിടപാടുകളെക്കുറിച്ചും ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാരെച്ചുറ്റിപ്പറ്റിയും അന്വേഷണം തുടരുകയാണ്. നിലവിൽ സഹിൽ ഖാൻ അടക്കം 32 പേർക്കെതിരേയാണ് അന്വേഷണം തുടരുന്നത്.
ഇവരുടെ ബാങ്ക് അക്കൗണ്ട്, ഫോൺ, ലാപ് ടോപ്പ് എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റൈൽ, എക്സ്ക്യൂസ് മി തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് സഹിൽ ഖാൻ. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി 17 ഓളം മുൻനിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 417 കോടിയോളം രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.