മുംബൈ: 34 വർഷമായി ഒളിവിൽ കഴിഞ്ഞ 61 കാരനായ കൊലക്കേസ് പ്രതി അറസ്റ്റിൽ. തിങ്കളാഴ്ച വൈകുന്നേരം മീരാ-ഭയന്ദർ-വസായ്-വിരാർ (എംബിവിവി) പൊലീസിലെ ക്രൈംബ്രാഞ്ച് ഓഫീസർമാരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1990ൽ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഒരാളെ കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞ അഞ്ചുപേരിൽ ഒരാളാണ് പ്രതിയായ ജഹാംഗീർ ഷെയ്ഖ്.
1990 ഡിസംബറിൽ, അന്ധേരിയിലെ മറോൾ നിവാസിയായ റെയ്‌നോൾഡ് ക്രിസ്റ്റ്യൻ അമന്ന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ക്രൈംബ്രാഞ്ച് അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. പരാതിക്കാരന്‍റെ സഹോദരൻ ഗബ്രിയേൽ (22) എന്ന സുധാകർ അമ്മണ്ണയാണ് കൊല്ലപ്പെട്ടത്. ജഹാംഗീർ, സഞ്ജയ്, സന്തോഷ്, പാസ്കൽ, കിഷോർ എന്നീ അഞ്ച് പേരോടൊപ്പം മീരാ റോഡിലെ കാഷിമിരയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതിന് ശേഷം തന്‍റെ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് റെയ്‌നോൾഡ് പൊലീസിനോട് പറഞ്ഞിരുന്നു.
പ്രതികളിലൊരാളായ ജഹാംഗീർ അന്ധേരി-കുർള റോഡിലുള്ള ബേക്കറിയിൽ ജോലി ചെയ്യുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചു. അതതനുസരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യപാനത്തിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. ഓടി രക്ഷപ്പെടുന്നതിനിടെ മൃതദേഹം NH-48 ഹൈവേയുടെ വശത്ത് ഉപേക്ഷിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ജഹാംഗീറിനെ കാശിമിര പൊലീസിന് കൈമാറിയിരിക്കെ, കൊലപാതകത്തിൽ പങ്കുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ.