
മുംബൈ: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മഹാ വികാസ് അഘാഡി (എംവിഎ) ഏപ്രിൽ 2 നും ജൂൺ 11 നും ഇടയിൽ മഹാരാഷ്ട്രയിലുടനീളമുളം റാലികൾ നടത്താൻ തീരുമാനിച്ചു. ഏഴ് റാലികൾ നടക്കും, ഇതിൽ എല്ലാ മുതിർന്ന എംവിഎ നേതാക്കളും വേദി പങ്കിടുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. എൻസിപി, ഉദ്ധവ് സേന, കോൺഗ്രസ് എന്നിവയുൾപ്പെടെ എംവിഎ പാർട്ടികളുടെ പ്രാദേശിക നേതൃത്വത്തെ സംസ്ഥാന തലത്തിൽ ശക്തിപ്പെടുത്താനുള്ള ശ്രമമാണിത്.
എംവിഎയുടെ ഭാഗമായി ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. “ സർക്കാർ ഒരു പഞ്ചാമൃത ബജറ്റ് കൊണ്ടുവന്നു. പലപ്പോഴും കുടിക്കാൻ പോലും പഞ്ചാമൃതം കിട്ടാറില്ല. അവർ അത് കൈയിൽ എടുത്ത് തലയിൽ തൊടുക മാത്രം ചെയ്യുന്നു. ഈ ബജറ്റും അതിന് സമാനമാണ്. ആളുകൾക്ക് അതിൽ നിന്ന് ഒന്നും ലഭിക്കില്ല, ”അദ്ദേഹം പരിഹസിച്ചു.
എംവിഎ പ്രവർത്തകർ ഒരുമിച്ച് കൈകോർത്താൽ മഹാരാഷ്ട്രയിൽ വലിയ മാറ്റം വരും, ജനങ്ങൾ ആവേശത്തോടെ പിന്തുണയ്ക്കുമെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു. “അടുത്തിടെയുള്ള തെരഞ്ഞെടുപ്പുകളിൽ നാം കണ്ടതാണ്; കൗൺസിലായാലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളായാലും ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. നന്നായി ആസൂത്രണം ചെയ്യുകയും നാമെല്ലാവരും ഒരുമിച്ചാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം,എന്നാൽ വിജയം നമുക്ക് ഉറപ്പാക്കാം ”പവാർ പറഞ്ഞു.
ബിജെപിയുടെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. "കസബ-പേഠ് ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ ഇനിമുതൽ പിന്തുണയ്ക്കില്ല എന്നതിന്റെ സൂചനയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ല."അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്രപതി സംഭാജിനഗർ, നാഗ്പൂർ, മുംബൈ, പൂനെ, കോലാപൂർ, നാസിക്, അമരാവതി എന്നീ ജില്ലകളിൽ റാലികൾ സംഘടിപ്പിക്കാനാണ് എംവിഎ പദ്ധതിയിട്ടിരിക്കുന്നത്. ഈ റാലികൾക്ക് ശേഷം ജില്ലാതല യോഗങ്ങൾ നടത്തും.