മുംബൈ: സിന്ധുദുർഗ്-രത്‌നഗിരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നാരായൺ റാണെയെ പ്രഖ്യാപിച്ചു,നാരായൺ റാണെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിലുള്ള ചർച്ചകൾ ദിവസങ്ങളായി നടക്കുകയായിരുന്നു.
ഇതിനെ തുടർന്ന് മണ്ഡലത്തിൽ പുതിയ പല പേരുകളും സാധ്യത സ്ഥാനാർഥി പട്ടികയിൽ വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പതിമൂന്നാം സ്ഥാനാർത്ഥി പട്ടികയിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.
സിന്ധുദുർഗ്-രത്‌നഗിരി സീറ്റിൽ തൻ്റെ സഹോദരൻ കിരൺ സാമന്ത് തൻ്റെ അവകാശവാദം ഉപേക്ഷിച്ചെന്നും പകരം റാണെ മത്സരിക്കുമെന്നും സംസ്ഥാന വ്യവസായ മന്ത്രി ഉദയ് സാമന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
രത്‌നഗിരി-സിന്ധുദുർഗ് വർഷങ്ങളായി അവിഭക്ത ശിവസേനയുടെ നിയന്ത്രണത്തിലാണ്. വിനായക് റാവത്താണ് കഴിഞ്ഞ രണ്ട് തവണയായി ഇവിടെ നിന്നുള്ള പ്രതിനിധി. എന്നാൽ, ശിവസേനയിലെ പിളർപ്പിനെ തുടർന്ന് വോട്ടർമാർ ബിജെപിയിലേക്ക് വന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.റാണെ അവിഭക്ത ശിവസേനയുടെ മുൻ അംഗമാണ്.