മുംബൈ: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് മുംബൈയിൽ നൽകിയ ആവേശോജ്വല വരവേൽപ്, പ്രധാന ടൂർണമെന്റുകളുടെ ഫൈനൽ മുംബൈയിലല്ലാതെ മറ്റൊരിടത്ത് നടത്തരുതെന്ന സന്ദേശമാണ് നൽകുന്നതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനൽ അഹ്മദാബാദിൽ നടത്തിയ ബി.സി.സി.ഐയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് താക്കറെയുടെ പ്രതികരണം. ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റിരുന്നു.
"മുംബൈയിൽ നടന്ന ആഘോഷം ബി.സി.സി.ഐക്കുള്ള ശക്തമായ സന്ദേശം കൂടിയാണ്. ലോകകപ്പ് ഫൈനൽ ഒരിക്കലും മുംബൈയിൽനിന്ന് മാറ്റരുത്” -ആദിത്യ താക്കറെ എക്സിൽ കുറിച്ചു. എന്നാൽ താക്കറെയുടെ പോസ്റ്റിനെ വിമർശിച്ച് നിരവധിപേർ കമന്റിട്ടു. മുംബൈയിൽ എന്നല്ല, ഇന്ത്യയിലെ ഏത് പ്രധാന നഗരത്തിൽ എത്തിയാലും ടീം ഇന്ത്യക്ക് ഗംഭീര വരവേൽപ് നൽകുമെന്നും ഇന്ത്യക്കാർ ക്രിക്കറ്റിനെ അത്ര വൈകാരികമായി കാണുന്നവരാണെന്നും ചിലർ പറഞ്ഞു. മുംബൈയുടെ പേരിൽ വിദ്വേഷമുണ്ടാക്കാനാണ് താക്കറെ ശ്രമിക്കുന്നതെന്ന് ചിലർ വിമർശിച്ചു.