മുംബൈ: കോലാപ്പൂരിലെ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.എൻ. പാട്ടീൽ(71)അന്തരിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ നായ ബ്രൂണോയ്ക്കും ജീവൻ നഷ്ടപ്പെട്ടു. പാട്ടീൽ ആശുപത്രിയിൽ ആയതിനു ശേഷം നായ 5 ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല.
കോലാപ്പൂരിലെ മുതിർന്ന നേതാവായ പാട്ടീൽ മെയ് 23നാണ് അന്തരിച്ചത്. മെയ് 19 ന് അദ്ദേഹത്തിന്റെ വസതിയിലെ കുളിമുറിയിൽ വഴുതിവീഴുകയും മസ്തിഷ്ക രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ പാട്ടീൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പാട്ടീലിന്റെ ആകസ്മികമായ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെയും ജില്ലാ കോൺഗ്രസിനെയും അഗാധമായി ഞെട്ടിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി പാട്ടീലിന്റെ വീട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ ബ്രൂണോ പാട്ടീലിന്റെ ആശുപത്രിവാസത്തെ തുടർന്ന് ഭക്ഷണം കഴിക്കാതെയായി. തുടർന്ന് മെയ് 28ന് നായ ചത്തു.
പാട്ടീലിന്റെ മരണത്തെ തുടർന്ന് ജില്ലയിലെ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. സംസ്ഥാന തലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികളും പാട്ടീൽ കുടുംബത്തെ നേരിട്ട് കണ്ട് അനുശോചനം രേഖപ്പെടുത്തി.