Piyush Pandey's funeral

പിയുഷ് പാണ്ഡെ

പിയുഷ് പാണ്ഡെയുടെ സംസ്‌കാരം ശനിയാഴ്ച

വിട പറഞ്ഞത് പരസ്യരംഗത്തെ അതികായന്‍
Published on

മുംബൈ :രാജ്യത്തെ പരസ്യചിത്ര രംഗത്തെ അതികായന്‍ പത്മശ്രീ പിയുഷ് പാണ്ഡെയുടെ സംസ്‌കാരം ശനിയാഴ്ച നടത്തും. രാവിലെ 11ന് ശിവാജി പാര്‍ക്കിലെ ശ്മാശനാത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക.1955 സെപ്റ്റംബര്‍ 5 ന് ജയ്പുരില്‍ ജനിച്ച പീയുഷ് പാണ്ഡെ ജയ്പുര്‍ സെന്‍റ് സേവ്യേഴ്‌സ് സ്‌കൂളിലും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളെജിലുമായാണ് പഠിച്ചത്. ടീ ടേസ്റ്ററായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം രാജസ്ഥാന്‍ രഞ്ജി ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു.

പ്രമുഖ പരസ്യക്കമ്പനിയായ ഒഗിള്‍വിയില്‍ ക്ലയന്റ് സര്‍വീസ് എക്‌സിക്യുട്ടീവായാണ് പാണ്ഡെ പരസ്യമേഖലയിലേക്കു പ്രവേശിച്ചത്. അദ്ദേഹം ആദ്യം എഴുതിയ പരസ്യം സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിനു വേണ്ടിയായിരുന്നു. പിന്നീട് ലൂണ മോപ്പഡ്, ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയ്ക്കു വേണ്ടിയും പരസ്യങ്ങളൊരുക്കി. പാണ്ഡെയുടെ പരസ്യങ്ങളിലൂടെ ബ്രാന്‍ഡുകളുടെ വില്‍പനയും മൂല്യവും കുതിച്ചുയര്‍ന്നു. പിന്നീട് ഒഗിള്‍വി ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ് അംഗമായി. 40 വര്‍ഷം നീണ്ട കരിയറിനിടെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒഗിള്‍വി ആന്‍ഡ് മേത്തര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യക്കമ്പനിയായി. ജോലിക്ക് കയറിയ അതേ കമ്പനിയില്‍ നന്ന് 2023ല്‍ അദേഹം വിരമിച്ചു.

മാദ്രാസ് കഫേയില്‍ ജോണ്‍ എബ്രാഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള പാണ്ഡെ ഹിന്ദിസിനിമാരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 2014ല്‍ പരസ്യവാചകം തയാറാക്കിയതിന്‍റെ സൂത്രധാരനും പാണ്ഡെയാണ്

logo
Metro Vaartha
www.metrovaartha.com